തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ ഇപ്പോഴും ആരാധിക്കുന്നതിന്റെ കാരണം വ്യക്തമാക്കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഇന്ദിരാ ഗാന്ധി ഉരുക്കു വനിതയാണെന്നും മൻമോഹൻ സിങ് നല്ല ധനമന്ത്രിയായിരുന്നുവെന്നും സുര്ഷേ ഗോപി പറഞ്ഞു. കെ. കരുണാകരനും, ഒ.രാജഗോപാലും കേരളത്തിനുവേണ്ടി പ്രവർത്തിച്ചിട്ടുള്ളതുപോലെ വേറൊരു രാഷ്ട്രീയക്കാരനും കേരളത്തെ അനുഗ്രഹിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഭരണത്തിൽ എത്തിയതിന് ശേഷം കെ കരുണാകനും ഒ.രാജഗോപാലും മാത്രമാണ് കേരളത്തിന് വേണ്ടി വർധിച്ചിട്ടുള്ളത്. വേറൊരു രാഷ്ട്രീയക്കാരനും ഭരണത്തിലെത്തിയതിന് ശേഷം ഫലവത്തായി പ്രവർത്തിച്ചിട്ടില്ല. അതു സത്യമായ കാര്യമാണ്. കരുണാകരൻ സാർ എന്റെ പാർട്ടിക്കാരനല്ല. പക്ഷെ, നമ്മൾ ചില സമർപ്പണങ്ങൾ നടത്തുമ്പോൾ നമ്മൾ രാഷ്ട്രീയം നോക്കാൻ പാടില്ല. അതുകൊണ്ടാണ് ഇന്ദിരാഗന്ധിയെ ഇപ്പോഴും ആരാധിക്കുന്നത്. അല്ലാതെ, ആ കൂട്ടത്തിൽ വേറെ ആരുമില്ല.’- സുരേഷ് ഗോപി പറഞ്ഞു.
‘പിന്നെയുള്ളത് നരസിംഹറാവുവാണ്. മൻ മോഹൻസിങ് നല്ല ധനമന്ത്രിയായിരുന്നു. അങ്ങനെ വളരെ കുറച്ചു വ്യക്തികളാണുള്ളത്. പക്ഷെ, ഇന്ദിരാഗാന്ധിയോളമുള്ള ഉരുക്കുവനിതയെ നമുക്ക് നിഷേധിക്കാനാകില്ല. ചെറിയൊരു കളങ്കം ഉണ്ടായിട്ടുണ്ട്. ആ കളങ്കത്തിന്റെ പേരിൽ ഞാനും എതിർക്കുന്നുണ്ട്. അത് 75-77 കാലഘട്ടത്തിൽ കോളേജിലും എതിർത്തിട്ടുണ്ട്.’- സുരേഷ് ഗോപി കൂട്ടിച്ചേർത്തു.