കൊച്ചി : നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട ലഹരിമരുന്ന് കേസിൽ പോലീസിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നു. താരം ലഹരി ഉപയോഗിച്ചെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലഹരിയുടെ സാന്നിധ്യം കണ്ടെത്താനായി ഷൈൻ ടോം ചാക്കോയുടെ നഖം, മുടി എന്നിവ ശേഖരിച്ച് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നുവെങ്കിലും ഇതിലൊന്നിലും ലഹരി ഉപയോഗിച്ചതായി കണ്ടെത്താനായില്ലെന്ന് ഫോറൻസിക് ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു.
കഴിഞ്ഞ ഏപ്രിലിൽ കൊച്ചിയിലെ ആഡംബര ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ ഡാൻസാഫ് സംഘത്തെ കണ്ട് താരം ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ലഹരി ഉപയോഗം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി ഷൈനിനെതിരെ കേസെടുത്തതും നോട്ടീസ് നൽകി വിളിപ്പിച്ചു അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടതും. ഈ കേസിലാണിപ്പോൾ പോലീസിന് തിരിച്ചടിയുണ്ടായിരിക്കുന്നത്.
ശാസ്ത്രീയ തെളിവുകളുടെ അഭാവത്തിൽ ഷൈനിനെതിരെ ചുമത്തിയ ലഹരി ഉപയോഗം എന്ന കുറ്റം നിലനിൽക്കില്ലെന്നാണ് പുതിയ ഫോറൻസിക് ഫലം സൂചിപ്പിക്കുന്നത്.
