‘ഞാന്‍ സമുദായത്തിന് വേണ്ടി വാദിച്ചാല്‍ വര്‍ഗീയവാദി. വെള്ളാപ്പള്ളി മറ്റുസമുദായങ്ങളെ ആക്ഷേപിച്ചാല്‍ നവോത്ഥാന നായകന്‍’: കെ.എം. ഷാജി.
സമുദായത്തിന് വേണ്ടി വാദിക്കുന്നത് വര്‍ഗീയതയെങ്കില്‍ താന്‍ വര്‍ഗീയവാദിയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി (KM Shaji). അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഞാന്‍ സമുദായത്തിന് വേണ്ടി വാദിച്ചാല്‍ വര്‍ഗീയവാദി. വെള്ളാപ്പള്ളി മറ്റുസമുദായങ്ങളെ ആക്ഷേപിച്ചാല്‍ നവോത്ഥാന നായകന്‍. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കെ.എം. ഷാജിയുടെ പ്രതികരണം.
യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്‌ലിം സമുദായത്തിന് വേണ്ടിയാണെന്ന ഷാജിയുടെ പരാമർശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കെഎംസിസി ദുബായ് ഘടകം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അന്ന് കെ.എം. ഷാജിയുടെ പരാമര്‍ശം.
വെള്ളാപ്പള്ളി ഈഴവന് വേണ്ടി വാദിക്കുകയല്ല ചെയ്യുന്നത്, മുസ്ലിങ്ങളെ ആക്ഷേപിക്കുകയും പരിഹസിക്കുകയും, ചീത്തവിളിക്കുകയുമാണ് ചെയ്യുന്നത്. ആ വെള്ളാപ്പള്ളി നവോത്ഥാന നായകനാണ്. അതേസമയം സമുദായത്തിന് വേണ്ടി അവകാശവാദം ഉന്നയിക്കുന്ന താന്‍ വര്‍ഗീയവാദി ആവുകയാണെന്നും കെ.എം. ഷാജി പറഞ്ഞു. മുസ്ലിംലീഗ് ഒരു സാമുദായിക സംഘടന മാത്രമല്ല, ന്യൂനപക്ഷ സംഘടന കൂടിയാണെന്നും ന്യൂനപക്ഷങ്ങളുടെ മേല്‍ കുതിരകയറിയിട്ട് ഭരണം നിലനിര്‍ത്താം എന്ന് സിപിഎം വിചാരിക്കുന്നുണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കാന്‍ തങ്ങള്‍ ഇവിടെ ഉണ്ടാവുമെന്നും കെ എം ഷാജി പറഞ്ഞു.
ഷാജി വഹാബിയാണെന്ന ഉമര്‍ ഫൈസിയുടെ വിമര്‍ശനത്തിന് സഖാക്കള്‍ അങ്ങനെ പലതരം ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്നായിരുന്നു പരിഹാസം. സുന്നിയാവാന്‍ ആരുടേയും സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ട ഗതികേട് തനിക്കില്ലെന്നും കെ.എം. ഷാജി.
