മർദനമേറ്റ് മൂക്കിൽ നിന്ന് രക്തം വന്ന ഷാഫി പറമ്പിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
കോഴിക്കോട് പേരാമ്പ്രയില്‍ സിപിഎം-കോണ്‍ഗ്രസ് മാർച്ചിനിടെ സംഘര്‍ഷം.പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി.ലാത്തിച്ചാർജിൽ ഷാഫി പറമ്പില്‍ എംപി അടക്കമുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പേരാമ്പ്ര ഡിവൈഎസ്പി ഉൾപ്പെടെ 10 പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
ഷാഫി പറമ്പിലിന്റെ മുഖത്താണ് പരിക്കേറ്റത്. മർദനത്തിൽ മൂക്കിൽ നിന്ന് രക്തം വന്ന ഷാഫി പറമ്പിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച വൈകിട്ട് നടത്തിയ മാർച്ചിനിടെയായിരുന്നു സംഘർഷം. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ അടക്കമുള്ളവർക്കാണ് പരിക്കേറ്റത്
പേരാമ്പ്ര സികെജി കോളേജില്‍ ചെയര്‍മാന്‍ സ്ഥാനം വിജയിച്ചതിലുള്ള യുഡിഎസ്എഫിന്റെ ആഹ്ളാദ പ്രകടനം കഴിഞ്ഞ ദിവസം പൊലീസ് തടഞ്ഞതിനെത്തുടർന്ന് സംഘർഷം ഉണ്ടാവുകയും നിരവധിപ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് യുഡിഎഫ് പേരാമ്പ്രയിൽ ഹർത്താൽ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായാണ് വെള്ളിയാഴ്ച വൈകിട്ട് ടൌണിൽ യുഡിഎഫ് പ്രകടനം നടത്തിയത്.
ഹര്‍ത്താലിനിടെ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദിന് മര്‍ദമേറ്റതായി ആരോപിച്ച് സിപിഎം പ്രവർത്തകരും വൈകിട്ട് പ്രകടനം നടത്തി.രണ്ട് പ്രകടനങ്ങളും നേര്‍ക്കുനേര്‍ വന്നതോടെ പോലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. പൊലീസിന് നേരെ കല്ലേറുമുണ്ടായി.
