അമിതപലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കൽ.

അമിതപലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കൽ.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അഞ്ച് സൊസൈറ്റികളോട് രേഖകൾ ഹാജരാക്കാൻ ഇഡി നിർദേശം നൽകി.

സംസ്ഥാനത്തെ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഊര്‍ജിതമാക്കി. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അഞ്ച് സൊസൈറ്റികളോട് രേഖകൾ ഹാജരാക്കാൻ ഇഡി നിർദേശം നൽകി.അമിത പലിശ വാഗ്ദാനം ചെയ്ത് വലിയ തോതിൽ നിക്ഷേപങ്ങൾ സ്വീകരിക്കുന്നുവെന്നും ഇത് ആർബിഐ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് നടപടി. നിക്ഷേപത്തിന്റെ മറവിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെയെന്നും പരിശോധിക്കും.

സമീപകാലത്ത് കേരളത്തിൽ നിരവധി മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റികളാണ് പ്രവർത്തനം ആരംഭിച്ചത്. ആർബിഐ ചട്ടങ്ങൾ ലംഘിച്ച് 16 മുതൽ 20 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് ഈ സ്ഥാപനങ്ങൾ നിക്ഷേപം സ്വീകരിക്കുന്നുണ്ട്. ഇങ്ങനെ ലക്ഷങ്ങളും കോടികളും നിക്ഷേപം ലഭിച്ച ശേഷം പിന്നീട് ചില സൊസൈറ്റികൾ നിക്ഷേപകരെ കബളിപ്പിച്ച് പണവുമായി മുങ്ങിയതായി പരാതി ലഭിച്ചതോടെയാണ് അന്വേഷണം ശക്തമാക്കിയത്.മറ്റു ചില സൊസൈറ്റികൾ നിക്ഷേപം വക മാറ്റി ചിലവഴിക്കുന്നതായും സൂചനയുണ്ട്. അതിന്റെ ഭാഗമായി നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അഞ്ച് സൊസൈറ്റികളോട് രേഖകൾ ഹാജരാക്കാൻ ഇഡി നിർദേശം നൽകിയിട്ടുണ്ട്.

കോഴിക്കോടും കോട്ടയത്തും ഉൾപ്പെടെ പ്രവർത്തിക്കുന്ന ഭാരത് ലാഞ്ചന മൾട്ടി സ്റ്റേറ്റ് ഹൗസിങ് സൊസൈറ്റി, വിന്നർ റോയൽ വർഷ ക്രെഡിറ്റ് ഹൗസിങ് സൊസൈറ്റി, ജീവൻ ജ്യോതി ക്രെഡിറ്റ് ഹൗസിങ് സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരെയാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഈ സ്ഥാപങ്ങൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.

പലിശ വാഗ്ദാനം ചെയ്ത് വലിയ തോതിൽ നിക്ഷേപങ്ങൾ സ്വീകരിക്കുന്നുവെന്നും ഇത് ആർബിഐ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതിക്കാര്‍ ഇഡിയെ സമീപിച്ചത്. കേന്ദ്ര സർക്കാരിന്റെ സഹകരണ മന്ത്രാലയത്തിന് കീഴിലാണ് മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റികൾ പ്രവർത്തിക്കുന്നത്. എന്നാൽ ഇതിന്റെ മറവിൽ വലിയ സാമ്പത്തിക തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് വിവരം.

നിരവധി മലയാളികൾ വിവിധ സൊസൈറ്റികളിൽ വൻ തുക നിക്ഷേപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നിർണായക നീക്കം. സൊസൈറ്റി രൂപീകരണവുമായി ബന്ധപ്പെട്ട രേഖകൾ, പ്രാഥമിക അംഗത്വ ലിസ്റ്റ്, ഡയറക്ടർ ബോർഡ് അംഗങ്ങളുടെ വിശദാംശങ്ങൾ, കഴിഞ്ഞ അഞ്ചു വർഷത്തെ ഓഡിറ്റ് റിപ്പോർട്ടുകൾ എന്നിവ ഹാജരാക്കണമെന്നാണ് ജനറൽ മാനേജർമാര്‍ക്ക് നിർദേശമുള്ളത്. ബാലൻസ് ഷീറ്റിന്റെ പകർപ്പും വായ്പയുടെ വിശദാംശങ്ങളും ഇഡി ആവശ്യപ്പെട്ടിരിക്കുകയാണ്. നിക്ഷേപത്തിന്റെ മറവിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് രേഖകൾ ഹാജരാക്കാൻ നിർദേശമുള്ളത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ നടന്നിട്ടുള്ള സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. ഈ സൊസൈറ്റികൾ മറ്റ് സംസ്ഥാനങ്ങളിൽ തട്ടിപ്പ് നടത്തിയെന്നും പരാതിക്കാർ ആരോപിക്കുന്നു. നേരത്തെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് തട്ടിപ്പ് സംബന്ധിച്ച് സൂചനകൾ ലഭിച്ചിരുന്നു. ഐബിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഇഡിയുടെ നടപടികൾ.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top