മയ്യഴി : കേന്ദ്ര-സംസ്ഥാനസർക്കാരുകളും പ്രാദേശിക ഭരണകൂടവും മയ്യഴിയോട് കാണിക്കുന്ന അവഗണനക്കെതിരെയുള്ള സമരത്തിൽ പ്രതീകാത്മകമായി പോത്തിനോട് വേദം ചൊല്ലുന്ന സമര രീതിയുമായി മാഹി സിവിൽ സ്റ്റേഷനു മുന്നിൽ വ്യാപാരി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ഏകോപന സമിതി ചെയർമാൻ കെ കെ അനിൽകുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു.
സ്ഥിരമായ കമ്മീഷണറില്ലാത്ത മാഹി മുൻസിപാലിറ്റി നാഥനില്ലാ കളരിയായി മാറിയിരിക്കയാണ്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും മാലിന്യം നീക്കം ചെയ്‌തിട്ട് മൂന്ന് മാസക്കാലമായി. ഒരു വർഷത്തെ ലൈസൻസ് ഫീസ് മുൻകൂറായി വാങ്ങിയും, ഭീമമായ യൂസർഫീ വ്യാപാരികളിൽ നിന്നും പിഴിഞ്ഞെടുത്തും ഖജനാവ് നിറയ്ക്കുക എന്നല്ലാതെ വാങ്ങുന്ന കാശിന് സേവനം നൽകുവാൻ കഴിയാതെ നോക്കുകുത്തികളായി നിൽക്കുകയാണ് മയ്യഴി ഭരണകൂടം. തെരുവ് നായകൾ മാഹി ടൗണിലും പ്രാന്തപ്രദേശങ്ങളിലും വിഹരിക്കുകയാണ്.
മനുഷ്യർക്ക് അതിരാവിലെയും, രാത്രികാലങ്ങളിലും പുറത്തിറങ്ങാൻ ഭയമാണ്. ഒരു ഭാഗത്ത് വികസനം വിളിച്ചു കൂവുമ്പോൾ മയ്യഴി എവിടെക്ക് എന്നത് ഒരു ചോദ്യചിഹ്നമായി നിൽക്കുകയാണെന്ന് വ്യാപാര വ്യവസായി എകോപന സമിതി ചെയർമാർ കെ കെ അനിൽകുമാർ ആരോപിച്ചു. വ്യാപാരികൾ നൽകുന്ന തൊഴിലും GSTയും മറ്റുവരുമാനങ്ങൾക്കും അധികൃതർ പുല്ലുവില കല്‌പിച്ചിരിക്കുകയാണ്.
പ്രസിഡന്റ് ഷാജി പിണക്കാട്ട് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഷാജു കാനത്തിൽ സ്വാഗതവും, ട്രഷറർ അഹമ്മദ് സെമീർ നന്ദിയും പറഞ്ഞു.
കെ കെ ശ്രീജിത്ത് ,അനൂപ് കുമാർ, എ വി യൂസഫ്, പി പി റഹീസ് , കെ ഭരതൻ, ദിനേശ് പൂവച്ചേരി, സമദ് , സഫീർ തുടങ്ങിയവർ നേതൃത്വം നൽകി.