21 വർഷം മുൻപ് ഖദീജയും മകൻ ഇബ്രാഹിമും വളാഞ്ചേരി വലിയകുന്നിലേക്ക് ഡോക്ടറെ കാണാൻ പോയ യാത്രയ്ക്കിടെയാണ് മാല നഷ്ടപ്പെട്ടത്
21 വർഷം മുൻപ് നഷ്ടപ്പെട്ട സ്വർണമാല പുതിയ രൂപത്തിൽ തിരികെ ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് തിരുവേഗപ്പുറ പഞ്ചായത്തിലെ പൈലിപ്പുറം പട്ടന്മാരുടെതൊടി കുടുംബം. പരേതനായ അബുവിൻ്റെ ഭാര്യ ഖദീജയ്ക്ക് (65) യാത്രയ്ക്കിടെ നഷ്ടപ്പെട്ട മൂന്നരപ്പവൻ മാലയാണ് ഈ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഖദീജയുടെ മകൻ ഇബ്രാഹിമിൻ്റെ ഫോണിലേക്ക് ഒരു വിളി വന്നു. കടയിൽ ഒരു കൊറിയർ ഏൽപ്പിച്ചിട്ടുണ്ടെന്നും അത് വന്ന് കൈപ്പറ്റണമെന്നുമായിരുന്നു ആവശ്യം. ഓൺലൈനിൽ മക്കൾ ഓർഡർ ചെയ്ത സാധനമായിരിക്കുമെന്ന് കരുതി ഇബ്രാഹിം കടയിലെത്തി കവർ സ്വീകരിച്ചു. വീട്ടിലെത്തി തുറന്നുനോക്കിയപ്പോൾ ഒരു കത്തും, അതിൽ പൊതിഞ്ഞ നിലയിൽ ഒരു സ്വർണ്ണാഭരണവുമാണ് കണ്ടത്.
വിലാസമില്ലാത്ത ആ കത്തിലെ വാക്കുകളാണ് കുടുംബത്തെ ഞെട്ടിച്ചത്. “വർഷങ്ങൾക്ക് മുൻപ് താങ്കളുടെ പക്കലിൽ നിന്ന് കളഞ്ഞുപോയ ഒരു സ്വർണാഭരണം അന്നെനിക്ക് കിട്ടിയിരുന്നു. എൻ്റെ പ്രത്യേക സാഹചര്യത്തിൽ അതു ഞാൻ ഉപയോഗപ്പെടുത്തേണ്ടി വന്നു. ഇന്നു ഞാൻ അതിൻ്റെ പേരിൽ വല്ലാത്ത ദുഃഖിതനാണ്. ആയതിനാൽ ഈ എഴുത്തിനോടു കൂടെ അതിനോടു സമാനമായ ഒരു ആഭരണം വച്ചിട്ടുണ്ട്. ഇത് താങ്കൾ സന്തോഷത്തോടെ ഏറ്റെടുക്കുകയും എനിക്ക് പൊരുത്തപ്പെട്ടു തരുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു. താങ്കളുടെ ദുആയിൽ എന്നെയും ഉൾപ്പെടുത്തണമെന്ന് വിനയത്തോടെ…”കത്തിലെ വാചകങ്ങളും പുതിയ ആഭരണം സ്വർണ്ണമാണെന്ന സ്ഥിരീകരണവും കേട്ടതോടെ ബന്ധുക്കൾക്ക് ആദ്യം വിശ്വസിക്കാനായില്ല.
21 വർഷം മുൻപ് ഖദീജയും മകൻ ഇബ്രാഹിമും വളാഞ്ചേരി വലിയകുന്നിലേക്ക് ഡോക്ടറെ കാണാൻ പോയ യാത്രയ്ക്കിടെയാണ് മാല നഷ്ടപ്പെട്ടത്. യാത്ര ചെയ്ത സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. അന്നു ഖദീജയുടെ ഭർത്താവിനെ ഒരാഴ്ചയ്ക്കു ശേഷമാണു വിവരം അറിയിച്ചതെന്നും കുടുംബം പറഞ്ഞു.വിദേശത്തായിരുന്ന മറ്റൊരു മകൻ പിന്നീട് പകരം ഒരു ആഭരണം വാങ്ങി നൽകിയിരുന്നു. അഞ്ചു വർഷം മുൻപ് ഖദീജയുടെ ഭർത്താവ് മരിച്ചതോടെ നഷ്ടപ്പെട്ട സ്വർണം ഒരു ഓർമ്മയായി മനസ്സിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
എന്നാൽ, 21 വർഷത്തിന് ശേഷം മനഃസ്താപത്തോടെ സ്വർണം തിരികെ നൽകിയ വ്യക്തി ആരാണെന്നോ എവിടെ നിന്നാണെന്നോ അന്വേഷിക്കാൻ താൽപര്യമില്ലെന്ന് ഇബ്രാഹിം പറഞ്ഞു. നഷ്ടപ്പെട്ട ആഭരണം തിരികെ ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് ഈ കുടുംബം.
