ക്ഷേത്ര ഭരണസമിതിയുടെ പരാതിയെ തുടർന്ന് ആർ.എസ്.എസ് പ്രവർത്തകരും അനുഭാവികളും ഉൾപ്പെടെ 27 പേർക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു
കൊല്ലം മുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെ അത്തപ്പൂക്കളവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്ത്. വിവാദത്തിന് കാരണമായ പൂക്കളം ഒരുക്കിയ സ്ഥലം അദ്ദേഹം സന്ദർശിച്ചു. കേസിൽ ഉൾപ്പെട്ടവർക്ക് പിന്തുണ പ്രഖ്യാപിച്ച് പൂക്കളത്തിനുള്ളിൽ സിന്ദൂരം വിതറിയാണ് സുരേഷ് ഗോപി തന്റെ നിലപാട് അറിയിച്ചത്.
ക്ഷേത്ര ഭരണസമിതിയുടെ പരാതിയെ തുടർന്ന് ആർ.എസ്.എസ് പ്രവർത്തകരും അനുഭാവികളും ഉൾപ്പെടെ 27 പേർക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു. ‘ഓപ്പറേഷൻ സിന്ദൂർ’ എന്നെഴുതിയ പൂക്കളം നീക്കം ചെയ്യാൻ ആവശ്യപ്പെട്ട നടപടി രാജ്യവിരുദ്ധമാണെന്ന് ബി.ജെ.പി. ആരോപിക്കുന്നു.
ക്ഷേത്രമുറ്റത്ത് രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമുള്ള (ആർ.എസ്.എസ് പതാക) പൂക്കളം കലാപമുണ്ടാക്കാൻ ലക്ഷ്യമിട്ടതാണെന്നാണ് പോലീസ് എഫ്.ഐ.ആറിൽ പറയുന്നത്. ഇതിനുപുറമെ, ഛത്രപതി ശിവജിയുടെ ചിത്രം വെച്ചതും കേസിന് കാരണമായി. എന്നാൽ പൂക്കളത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നാണ് ബി.ജെ.പി.യുടെ വാദം. അതേസമയം, ഓപ്പറേഷൻ സിന്ദൂറിനെ ബഹുമാനിക്കുന്നുണ്ടെന്നും ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ ചിഹ്നങ്ങൾ ഉപയോഗിച്ചതിനെയാണ് എതിർക്കുന്നതെന്നും ക്ഷേത്ര ഭരണസമിതി വ്യക്തമാക്കുന്നു.
