ഏത് പാർട്ടിയിൽപ്പെട്ടവരായാലും, അല്ലെങ്കിൽ ഏത് മനുഷ്യരെപ്പറ്റിയായാലും പറയുന്നതിന്റെ ഉള്ളടക്കം സത്യമാണോ എന്ന് നോക്കുന്നത് നല്ലതാണെന്ന് തോന്നുന്നുവെന്നും ഐഷ പോറ്റി
ലൈംഗിക ആരോപണക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളാതെ സി.പി.ഐ.എം മുൻ എം.എൽ.എ പി. അയിഷാ പോറ്റി. രാഹുലിനെതിരായ പരാതികളുടെ സത്യാവസ്ഥ കൂടി പരിശോധിക്കപ്പെടണമെന്ന് അവർ ട്വന്റിഫോറിനോട് പറഞ്ഞു. രാഹുലിനെതിരെ പാർട്ടി നടപടി അന്വേഷണത്തിന് ശേഷമായിരിക്കണം. തെളിവുകളുടെ വിശ്വാസ്യത പരിശോധിക്കണമെന്നും അയിഷാ പോറ്റി ആവശ്യപ്പെട്ടു.
‘ഒരാൾ പ്രശ്‌നം ചെയ്തു എന്ന് ഒരു സ്ത്രീയാണ് പറയുന്നത്. അങ്ങനെയൊക്കെ പറയുമ്പോൾ വെറുതെ പറയുന്നതിന് പകരം അത് എഴുതി നൽകണം. വാർത്തയൊക്കെ വന്ന് പ്രശ്നമായപ്പോൾ പാർട്ടി അവരെ സസ്പെൻഡ് ചെയ്യുന്നത് കണ്ടിരുന്നു. ഏത് പാർട്ടിയിൽപ്പെട്ടവരായാലും, അല്ലെങ്കിൽ ഏത് മനുഷ്യരെപ്പറ്റിയായാലും പറയുന്നതിന്റെ ഉള്ളടക്കം സത്യമാണോ എന്ന് നോക്കുന്നത് നല്ലതാണെന്ന് തോന്നുന്നു’ – ഐഷ പോറ്റി വ്യക്തമാക്കി.
‘എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അപ്പോൾ തന്നെ എഴുതിക്കൊടുക്കണം. എന്തിനാണ് അടക്കിവെച്ചുകൊണ്ടിരിക്കുന്നത്? പറയാനുള്ളത് അപ്പോൾ പറഞ്ഞുകൂടേ? പരാതികളിൽ ആധികാരികത അനിവാര്യമാണ്’ – അയിഷാ പോറ്റി കൂട്ടിച്ചേർത്തു. ‘ഏത് മനുഷ്യൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും അവർക്കെതിരായ ശരിയായ നടപടി വന്നാലേ ഈ സമൂഹം നന്നാവുകയുള്ളൂ. ഒരാളോടും വ്യത്യാസം വേണ്ട. ആര് തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും കർശനമായിട്ട് പറയണം. എല്ലാത്തിനും ഒരു അതിർവരമ്പ് വെച്ചാൽ അനാവശ്യമായ ഇത്തരം ചർച്ചകൾ ഒഴിവാക്കാൻ പറ്റും’ – അവർ പറഞ്ഞു.
