ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പഴയ കേസുകൾ സർക്കാർ പിൻവലിക്കണമെന്നും വെള്ളാപ്പള്ളി
സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പൂർണ പിന്തുണയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ദേവസ്വം ബോർഡിൻ്റെ ആശയം മികച്ചതാണെന്നും സംഗമം വിജയിച്ചാൽ അയ്യപ്പഭക്തരുടെ പ്രവാഹം ഉണ്ടാകുമെന്നും അയ്യപ്പൻ്റെ പ്രശസ്തി ആഗോള തലത്തിൽ അറയിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പഴയ കേസുകൾ സർക്കാർ പിൻവലിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. യുവതി പ്രവേശനം കഴിഞ്ഞ അധ്യായമാണെന്നും നിലവിൽ സർക്കാർ ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും ആഗോള അയ്യപ്പസംഗമത്തിന് പിന്തുണ അറിയിച്ചിരുന്നു. ക്ഷേത്രത്തിന്റെ പരിശുദ്ധിക്കും ആചാരങ്ങൾക്കും കോട്ടം തട്ടാതെയുള്ള വികസനപ്രവർത്തനമാണ് സംഗമം ലക്ഷ്യം വയ്ക്കുന്നതെങ്കിൽ നല്ലതെന്നാണ് ജി സുകുമാാൻ നായർ പ്രസ്താവനയിൽ പറഞ്ഞത്. അതേസമയം ആഗോള അയ്യപ്പ സംഗമത്തിന് എൻഎസ്എസ് നൽകിയ പിന്തുണയെ വിമർശിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ രംഗത്തെത്തിയിരുന്നു.
അയ്യപ്പസംഗമം സാമ്പത്തിക ലാഭത്തിനോ ഇലക്ഷന്‍ സ്റ്റണ്ടിന്‍റെ ഭാഗമോ എന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ലെന്നായിരുന്നു യോഗക്ഷേമ സഭയുടെ നിലപാട്.
