തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട മേഖല ജാഥകൾ 15ന് അവസാനിച്ചശേഷം സീറ്റ് വിഭജന ചർച്ചകളും സ്ഥാനാർത്ഥി നിർണയവും സജീവമാക്കാൻ എൽ.ഡി.എഫ്. 28ന് മുൻപ് സീറ്റുകളുടെ കാര്യത്തിൽ ഘടകകക്ഷികളുമായി ധാരണയിലെത്താനാണ് നീക്കം. അതേസമയം, നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഈ മാസം അവസാനത്തോടെ ഉണ്ടാകുമെന്ന് സൂചനയുണ്ട്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ 60 നിയമസഭാ മണ്ഡലങ്ങളിലൂടെ നയിക്കുന്ന വടക്കൻ മേഖല ജാഥ 15ന് തിരൂരിൽ സമാപിച്ചശേഷം ചർച്ചകൾ സജീവമാക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ കേരളകൗമുദിയോട് പറഞ്ഞു. 2021ൽ 75 സീറ്റുകളിൽ മത്സരിച്ച സി.പി.എം 62 ഇടത്ത് വിജയിച്ചു. 23 സീറ്റുകളിൽ മത്സരിച്ച സി.പി.ഐ 17 ഇടത്തും. 12 സീറ്രുകളിൽ മത്സരിച്ച കേരള കോൺഗ്രസ് (എം) അഞ്ചിടത്ത് വിജയിച്ചു. ഇക്കുറി കൂടുതൽ സീറ്റുകളിൽ വിജയിക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്ന മാണി ഗ്രൂപ്പ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നുണ്ട്.
തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്റണി രാജുവിന് മത്സരിക്കാനാവില്ല. അതിനാൽ തിരുവനന്തപുരം സീറ്റ് ഏറ്റെടുക്കാനാണ് സി.പി.എം ആലോചന. മാണിഗ്രൂപ്പും ഈ സീറ്റ് ആവശ്യപ്പെടുന്നുണ്ട്.
