“ചേട്ടാ എപ്പോഴാ ഇനി ബസ് ? മുംബയ്-കൊച്ചുവേളി ഗരീബ്‌രഥ് എക്‌സ്‌പ്രസിൽ രാത്രി 8.45ന് കൊച്ചുവേളിയിലെത്തിയ മീനു അപരിചിതനോട് ചോദിച്ചു. ഒരു സുഹൃത്തിന്റെ കല്യാണത്തിന് വേണ്ടിയാണ് നഗരത്തിലെത്തിയത്.
ഈ സമയത്ത് ബസൊന്നും ഇല്ല മോളേ.. കൊച്ചുവേളിയിൽ പകലുതന്നെ ബസ് കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്..അപ്പോഴാണ് രാത്രി. മോള് വല്ല വണ്ടിയും വിളിച്ച് പോകാൻ നോക്ക്…” എന്നായിരുന്നു അയാളുടെ മറുപടി. നഗരത്തിൽ രാത്രിയാത്രയെ കുറിച്ച് സ്ത്രീകൾക്ക് പറയാനുള്ള മറ്റൊരു ദുരിതമിതാണ്. പ്രൈവറ്റ് ബസുകൾ രാത്രി 8ന് ശേഷം വിരലിൽ എണ്ണാവുന്നത് മാത്രമാകും. കെ.എസ്.ആർ.ടി.സിയുടെ കാര്യവും ഇതുതന്നെ. രാത്രിയിലെ സർവീസ് നഷ്ടമായിരിക്കുമെന്നതാണ് ഇവരുടെ വാദം. കൊച്ചുവേളി റെയിൽവേ സ്റ്രേഷനിൽ വന്നിറങ്ങുന്ന സ്ത്രീകൾ ഇതുകാരണം ബുദ്ധിമുട്ടുന്നുണ്ട്.
സെൻട്രൽ റെയിൽവേ സ്റ്റേഷൻ കഴിഞ്ഞാൽ നഗരത്തിലെ പ്രധാനപ്പെട്ട മറ്റൊരു സ്റ്രേഷനാണ് കൊച്ചുവേളി. യാത്രക്കാർ ലഗേജുമെടുത്ത് സ്റ്റേഷന് പുറത്തെത്തിയാൽ വഴിയിൽ കൂട്ടമായി നിൽക്കുന്ന നായ്‌ക്കളുടെ കടിയേൽക്കാതെ രക്ഷപ്പെടാൻ വലിയ സർക്കസുതന്നെ പയറ്റണം. ആഴ്ചയിൽ രണ്ടു ദിവസമുള്ള അന്ത്യോദയ രാവിലെ 8നാണ് സ്റ്രേഷനിലെത്തുന്നത്. ഈ സയത്തും യാത്രക്കാർക്ക് വണ്ടിക്കായി മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവരുന്നു. എപ്പോഴെങ്കിലും ഒരു ബസ് വന്നാലോ അതിൽ കാലുകുത്താൻ ഇടം കിട്ടിയാൽ ഭാഗ്യമെന്നു പറയാം.
ബസ് സർവീസുകളുടെ അഭാവം ഓട്ടോക്കാർ മുതലെടുക്കുകയാണെന്നാണ് പരാതി. സ്ത്രീകളാണ് കയറുന്നതെങ്കിൽ ഓട്ടോക്കാർ ചാർജ് കൂടുതൽ വാങ്ങുന്നുവെന്നും ആക്ഷേപമുണ്ട്. ഊബർ പോലുള്ള ഓൺലൈൻ ടാക്‌സിക്കാരെ വിളിച്ചാലും രാവിലെ ഈടാക്കുന്ന ചാർജല്ല ഇവർ രാത്രിയിൽ വാങ്ങുന്നതെന്നും യാത്രക്കാർ പറയുന്നു. രാത്രി 8ന് ശേഷം അധിക ചാർജിനു പുറമെ പണം നൽകിയാലേ ഇവർ യാത്രക്കാരുടെ ” അപേക്ഷ ” സ്വീകരിക്കുകയുള്ളൂ. പുരുഷന്മാർ ബൈക്കുകളിൽ ലിഫ്റ്റടിച്ച് ഇത്തരം സാഹചര്യത്തിൽ നിന്ന് രക്ഷപ്പെടാറുണ്ട്. അപ്പോഴും പെട്ടുപോകുന്നത് സ്ത്രീകൾ തന്നെ.
