പ്രതി അനൂപ് മാലിക്കുമായി വാടക കരാർ ഉണ്ടായിരുന്നില്ലെന്നാണ് വീട്ടുടമ ഗോവിന്ദന്റെ ഭാര്യ ദേവിയുടെ പ്രതികരണം
കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ നടന്ന ഉഗ്ര സ്ഫോടനത്തിൽ ചാലാടി സ്വദേശി മുഹമ്മദ് ആഷാമാണ് മരിച്ചത്. പൊലീസ് അന്വേഷണത്തിലാണ് മരിച്ച വ്യക്തിയെ തിച്ചറിഞ്ഞത്. സ്ഫോടനം നടന്ന വീട് വാടകയ്ക്ക് എടുത്ത അനൂപ് മാലിക്കിന്റെ ബന്ധുവാണ് മുഹമ്മദ് ആഷാം.
സ്‌ഫോടനത്തില്‍ അനൂപ് മാലിക്കിന് എതിരെ പൊലീസ് സ്‌ഫോടകവസ്തു നിയമപ്രകാരം കേസെടുത്തു. കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഗോവിന്ദൻ എന്ന ആളുടെ ഉടമസ്ഥതയിലുള്ള വീടാണ് ഇയാൾ വീട് വാടയ്ക്കെടുത്തത്. പ്രതി അനൂപ് മാലിക്കുമായി വാടക കരാർ ഉണ്ടായിരുന്നില്ലെന്നാണ് വീട്ടുടമ ഗോവിന്ദന്റെ ഭാര്യ ദേവിയുടെ പ്രതികരണം.
അനൂപ് 2016-ലെ പുഴാതി സ്ഫോടനക്കേസിലും പ്രതിയാണ്. സമാനരീതിയിലാണ് അന്നും സ്ഫോടനമുണ്ടായത്. പ്രതി കോണ്‍ഗ്രസ് ബന്ധമുള്ളയാളെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ ആരോപണം. എന്നാല്‍ ആരോപണം ശുദ്ധ തോന്ന്യാസമെന്ന് ഡി.സി.സി പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് കണ്ണൂർ കീഴറയിൽ വാടകവീട്ടിൽ സ്ഫോടനം നടന്നത്. പടക്കനിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ വീട് പൂർണ്ണമായും തകരുകയും, സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മരിച്ചയാളുടെ ശരീരഭാഗങ്ങൾ ചിതറിയ നിലയിലാണ് കണ്ടെത്തിയത്.
