അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി ഇന്ത്യ പൂർണ്ണമായും നിർത്തിയാൽ രാജ്യത്ത് ഇന്ധനവില കുതിച്ചുയരാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളും പുതിയ വ്യാപാര കരാറുകളും നിലനിൽക്കുന്നുണ്ടെങ്കിലും, റഷ്യയില്‍ നിന്നും ക്രൂഡോയില്‍ വാങ്ങുന്നത് പൂര്‍ണമായും നിറുത്താന്‍ ഇന്ത്യയ്ക്ക് കഴിയില്ല.
ഗുജറാത്തിൽ പ്രതിദിനം നാല് ലക്ഷം ബാരൽ ഉൽപ്പാദന ശേഷിയുള്ള നയാര എനർജി റഷ്യയിൽ നിന്നുള്ള എണ്ണയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. നയാരയുടെ 49.13 ശതമാനം ഓഹരികള്‍ റഷ്യന്‍ ഊര്‍ജ ഭീമനായ റോസ്നെഫ്റ്റിന്റെ കൈവശമാണ്. ജനുവരിയിൽ മാത്രം നയാര ഇന്ത്യയുടെ ആകെ റഷ്യൻ ഇറക്കുമതിയുടെ 40% നിർവ്വഹിച്ചു. യൂറോപ്യന്‍ ഉപരോധമുള്ളതിനാല്‍ നയാരയ്ക്ക് മറ്റ് സ്ഥലങ്ങളില്‍ നിന്ന് എണ്ണ വാങ്ങുന്നതിനും പരിമിതിയുണ്ട്.
റഷ്യൻ ക്രൂഡ് ഒഴിവാക്കി മറ്റ് രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങേണ്ടി വന്നാൽ ബാരലിന് 8 മുതൽ 10 ഡോളർ വരെ അധിക ബാധ്യതയുണ്ടാകും. ഇത് ആഭ്യന്തര വിപണിയിൽ പെട്രോൾ, ഡീസൽ വില വർദ്ധിക്കുന്നതിന് കാരണമാകും. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെയും തീരുമാനം പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.
