തിരുവനന്തപുരം : തിരുവന്തപുരം കോർപറേഷൻ പരിധിയിലെ 137 സ്പാ , വെൽനസ് കേന്ദ്രങ്ങളിൽ 17 എണ്ണം പ്രവർത്തിക്കുന്നത് കോർപറേഷൻ്റെ ലൈസൻസില്ലാതെ എന്ന് ആരോഗ്യ വിഭാഗത്തിൻ്റെ കണ്ടെത്തൽ. 113 സ്പാ, വെൽനസ് കേന്ദ്രങ്ങൾ ലൈസൻസോടെ പ്രവർത്തിക്കുമ്പോൾ ഏഴ് കേന്ദ്രങ്ങൾക്ക് ചെറുകിട വ്യവസായ ലൈസൻസാണ് ഉള്ളത്. കഴക്കൂട്ടം, കോവളം മേഖലകളിലാണ് കൂടുതൽ സ്പാകളും പ്രവർത്തിക്കുന്നത്.
തിങ്കളാഴ്ച കോർപറേഷൻ പരിധിയിലെ സ്പാകൾ കേന്ദ്രീകരിച്ച് അധികൃതർ സ്പെഷ്യൽ ഡ്രൈവ് നടത്തി. ലൈസൻസ് പുതുക്കാത്ത സ്ഥാപനങ്ങൾക്ക് ഇന്ന് മുതൽ നോട്ടീസ് നൽകാനാണ് കോർപറേഷൻ്റെ തീരുമാനം. സ്പാ, വെൽനസ് കേന്ദ്രങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് അറിയാനായി വരും ദിവസങ്ങളിലും പരിശോധന തുടരും. നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉടമകളെ കേട്ട ശേഷം കർശന നടപടി ഉണ്ടാകുമെന്നും കോർപറേഷൻ അധികൃതർ അറിയിച്ചു.
