തിരുവനന്തപുരം: നഗരമദ്ധ്യത്തിലിറങ്ങിയ കാട്ടുപന്നിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ച് വനംവകുപ്പ്. അഞ്ചുദിവസം മുൻപ് രാത്രിയിൽ പേട്ട ഭഗത് സിംഗ് റോഡ് റസിഡന്റ്സ് അസോസിയേഷന്റെ പരിധിയിലുള്ള കാക്കോട് ലെയ്നിൽ കണ്ട കാട്ടുപന്നിയെ പിടികൂടാനാണ് അന്വേഷണം.
കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതോടെയാണ് കൗൺസിലർ എസ്.പി.ദീപക്കിന്റെ നിർദ്ദേശപ്രകാരം വനംവകുപ്പിന്റെ നടപടി.അസോസിയേഷൻ സെക്രട്ടറി എം.എസ്.ഷിബു വാർഡ് കൗൺസിലറെ വിവരമറിയിച്ചിരുന്നു.
കാക്കോട് ലെയിനിലെ വീടുകൾക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന സി.സി ടിവിയിലാണ് അഞ്ചുദിവസം മുൻപ് പുലർച്ചെ 1ന് കാട്ടുപന്നിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. കണ്ണമ്മൂല ഭാഗത്ത് മാസങ്ങൾക്കു മുൻപ് കാട്ടുപന്നിയെ കണ്ടതായി നാട്ടുകാർ അറിയിച്ചിരുന്നു. തുടർന്ന് വനം വകുപ്പും പൊലീസും വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.ജനവാസ മേഖലയിൽ കാട്ടുപന്നിയെ കണ്ടത് പ്രദേശവാസികളിൽ ആശങ്ക പരത്തിയിട്ടുണ്ട്.
