കോട്ടയം : പ്രാർഥനകൾ വിഫലം, നാടിനെ കണ്ണീരിലാഴ്ത്തി അനിയന് പിന്നാലെ ചേച്ചിയുടെയും മരണം. ചേനപ്പാടി കിഴക്കേക്കര പരേതനായ നാഗമറ്റം സന്തോഷിൻ്റെയും ഭാര്യ ശ്രീജയുടെയും മകൻ ശ്രീനാഥ് (അപ്പു – 22), മകൾ ശ്രീലക്ഷ്മി (അമ്മു – 27) എന്നിവർക്കാണ് ദാരുണാന്ത്യം. പാലായിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ശ്രീനാഥ് മരിച്ചു മണിക്കൂറുകൾക്കമാണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ശ്രീലക്ഷ്മിക്കും ജീവൻ നഷ്ടപ്പെട്ടത്. ഇരുവരുടെയും സംസ്കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് നടക്കും.
ശനിയാഴ്ച രാത്രി 8:10ന് കടപ്പാട്ടൂർ ബൈപ്പാസിൽ 12-ാം മൈലിന് സമീപമാണ് അപകടം. ശനിയാഴ്ച വൈകുന്നേരം എറണാകുളത്തുനിന്ന് ബസിൽ പാലായിൽ ഇറങ്ങിയ ശ്രീലക്ഷ്മിയെ കൂട്ടി ബൈക്കിൽ ചേനപ്പാടിയിലേയ്ക്ക് പോകുകയായിരുന്നു ശ്രീനാഥ്. എതിരെ വന്ന വൈക്കം സ്വദേശികൾ സഞ്ചരിച്ച ഇന്നോവ, ഇരുവരും സഞ്ചരിച്ച ബൈക്കിലിടിച്ച് റോഡിലൂടെ നിരക്കിക്കൊണ്ടുപോകുകയായിരുന്നു. അബോധാവസ്ഥയിൽ റോഡിൽ കിടക്കുകയായിരുന്ന സഹോദരങ്ങളെ നാട്ടുകാർ വിളിച്ചുവരുത്തിയ ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്.
ശ്രീനാഥ് ശനിയാഴ്ച രാത്രിയിലും ശ്രീലക്ഷ്മി ഗുരുതര പരിക്കേറ്റ് ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയിലുമാണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരത്തോടെ ശ്രീനാഥിൻ്റെ പോസ്റ്റ് മോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ശ്രീലക്ഷ്മിയുടെ പോസ്റ്റ് മോർട്ടം തിങ്കളാഴ്ച രാവിലെ നടക്കും. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൊച്ചി ഇൻഫോസിറ്റിയിൽ ജോലിചെയ്യുന്ന ശ്രീലക്ഷ്മി ബന്ധുവിൻ്റെ കല്യാണം കൂടാൻ അവധിക്ക് എത്തിയതായിരുന്നു. ഏപ്രിൽ രണ്ടിന് ശ്രീലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇവരുടെ പിതാവ് സന്തോഷ് രണ്ടുവർഷം മുൻപ് ബ്രെയിൻ ട്യൂമർ ബാധിച്ച് മരണപ്പെട്ടിരുന്നു. ശ്രീലക്ഷ്മിയും ശ്രീനാഥും വളരെ കഷ്ടപ്പെട്ട് മിടുക്കരായി പഠിച്ച് ജോലി നേടി കുടുംബം രക്ഷപ്പെട്ട് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ഇനി കുടുംബത്തിൽ അവശേഷിക്കുന്ന അംഗം അമ്മ ശ്രീജ മാത്രമാണ്. കാഞ്ഞിരപ്പള്ളിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയാണ് ശ്രീജ.
