തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്
തിരുവനന്തപുരം: നിയന്ത്രണംവിട്ട കാർ ബൈക്കുകളിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികന്‍ മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം-കാരോട് ദേശീയപാതയില്‍ മുക്കോലയില്‍ ആണ് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരു സ്‌കൂട്ടര്‍ യാത്രക്കാരന്‍ ചികിത്സയിലാണ്.
കാഞ്ഞിരംകുളം മുളനിന്ന പൊട്ടക്കുളം വീട്ടില്‍ മാധവന്റെയും ജയയുടെയും മകന്‍ എം.ജെ. രതീഷ് കുമാര്‍ (40) ആണ് അപകടത്തില്‍ മരിച്ചത്. ചൊവ്വര സ്വദേശി മണിപ്രദീപിനാണ് ഗുരുതരമായി പരിക്കേറ്റത്. കാര്‍ സഞ്ചരിച്ചിരുന്ന അതേ ദിശയിലൂടെ പോവുകയായിരുന്ന ഇരുചക്രവാഹനങ്ങളെ പിന്നില്‍നിന്ന് ഇടിച്ചിടുകയായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് 3.15-ഓടെ ദേശീയപാതയിലെ മുക്കോല റൂട്ടിലാണ് അപകടം നടന്നത്. തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. അപകടത്തിൽ കാറും സ്കൂട്ടറും റോഡിന്റെ വശത്തുള്ള ഓടക്കുളളില്‍ അകപ്പെട്ട നിലയിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്ന് തെറിച്ചുവീണ രതീഷിന്റെ തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. പോലീസ് എത്തി ഉടൻ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
