തൃശൂർ ∙കലോത്സവവേദിയിലേക്കു നടൻ മോഹൻലാൽ എത്തുമ്പോൾ, ജനക്കൂട്ടം നിയന്ത്രണം വിടാതിരിക്കാൻ പഴുതടച്ച സുരക്ഷയുടെ കോട്ടകെട്ടി പൊലീസ്. തേക്കിൻകാട് മൈതാനത്തെ ഒന്നാംവേദിയിലും പരിസരത്തും കാണികൾക്കു സ്റ്റേജിനരികിലേക്കെത്താൻ കഴിയാത്ത വിധത്തിൽ ബാരിക്കേഡ് കെട്ടിയടച്ചിരുന്നു. മാധ്യമങ്ങളെ പോലും കടുത്ത പരിശോധനയ്ക്കു ശേഷമാണു പവിലിയനിലേക്കു കടത്തിവിട്ടത്.
പുഴയ്ക്കൽ ഹയാത്ത് റീജൻസിയിൽനിന്നു തേക്കിൻകാട് മൈതാനത്തേക്കു മോഹൻലാൽ പുറപ്പെടുന്നതിനു മുൻപു 2 വട്ടം ട്രയൽ റൺ നടത്തി, സുരക്ഷാ മുന്നൊരുക്കങ്ങൾ പരിശോധിച്ചു. 3.45ഓടെ മോഹൻലാൽ പുറപ്പെട്ടു. റോഡിലെങ്ങും പൊലീസ് കാവലൊരുക്കി. ഒന്നാം വേദിക്കരികിൽ വണ്ടി നിർത്തി ഇറങ്ങുമ്പോഴേക്കും ആയിരങ്ങൾ ആവേശഭരിതരായി. സമ്മാനകൈമാറ്റ ചടങ്ങിനായി ആളുകളെ വേദിയിലേക്കു കടത്തുമ്പോഴും പൊലീസ് ജാഗ്രത പാലിച്ചു. മുൻപു ചില പൊതുപരിപാടികളിൽ പൊലീസ് സന്നാഹങ്ങൾ ഭേദിച്ചു കാണികൾ മോഹൻലാലിനടുത്തേക്കു തള്ളിക്കയറുന്ന സാഹചര്യമുണ്ടായതാണ് അധിക സുരക്ഷയ്ക്കു കാരണമെന്നു പറയുന്നു.
കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
