രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. മികച്ച പ്രതികരണങ്ങൾ നേടി സിനിമ ഇപ്പോഴും തിയേറ്ററിൽ മുന്നേറുകയാണ്. റീലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. 1000 കോടി ക്ലബ്ബിൽ ചിത്രം ഇതിനോടകം തന്നെ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
രണ്ടാം ഭാഗത്തിൽ കഥ എങ്ങനെ വികസിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ബോർഡർ 2 നൊപ്പം ധുരന്ധർ 2 ന്റെ ടീസർ പുറത്തിറങ്ങുമെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ വാർത്ത ആരാധകരെ ആകാംക്ഷയിൽ ആഴ്ത്തിയിരിക്കുകയാണ്. ജെ പി ദത്ത സംവിധാനം ചെയ്ത് സണ്ണി ഡിയോൾ, അക്ഷയ് ഖന്ന, ജാക്കി ഷ്‌റോഫ് തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന ഹിറ്റ് സിനിമയാണ് ബോർഡർ. 1997 ൽ പുറത്തിറങ്ങിയ ചിത്രം ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ്. സിനിമയുടെ രണ്ടാം ഭാഗം ജനുവരി 23 ന് തിയേറ്ററുകളിൽ എത്തും. ഈ സിനിമയ്ക്ക് ഒപ്പമാണ് ധുരന്ദർ ടീസർ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നീ ഭാഷകളിലായി സിനിമയുടെ രണ്ടാം ഭാഗം മാർച്ച് 19 ന് തിയേറ്ററുകളിൽ എത്തും.
ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 831 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. അല്ലു അർജുന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ പുഷ്പ 2 വിന്റെ ഹിന്ദി പതിപ്പ് ആയിരുന്നു ഇതിനു മുൻപ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത്. 830 കോടി രൂപയാണ് പുഷ്പ 2 ഹിന്ദി പതിപ്പ് സ്വന്തമാക്കിയത്. ഷാരുഖ് ഖാന്റെ ജവാൻ (643 കോടി), സ്ത്രീ 2 (627 കോടി)യുമാണ് നേടിയത്. 1222 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ. നിലവിൽ യുഎസ് മാർക്കറ്റിൽ ചിത്രം ആർ ആർ ആർ, ജവാൻ എന്നീ സിനിമകളെ മറികടന്ന് കഴിഞ്ഞു.
ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. ‘ഉറി ദ സർജിക്കൽ’ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ചിത്രത്തിലെ രൺവീറിന്റെയും മറ്റു അഭിനേതാക്കളുടെയും പ്രകടനങ്ങൾ കയ്യടി നേടുന്നുണ്ട്. സിനിമയ്ക്ക് വമ്പൻ ഒടിടി ഡീൽ ലഭിച്ചതായി റിപ്പോട്ടുകൾ ഉണ്ട്. 285 കോടി രൂപയ്ക്ക് സിനിമയുടെ ഒ ടി ടി റൈറ്റ്സ് നെറ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ഒരു ബോളിവുഡ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഡീൽ ആണിത്.
കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
