ചെങ്ങന്നൂർ : സാംസ്കാരിക വകുപ്പ്, കിഫ്ബി ധനസഹായത്തോടെ 48 കോടി രൂപ ചെലവിൽ നിർമിക്കുന്ന മൾട്ടിപ്ലക്സ് തിയറ്റർ സമുച്ചയത്തിന്റെ സ്ഥല പരിശോധന മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ നടന്നു. കെഎസ്എഫ്ഡിസി ചെയർമാൻ കെ.മധു, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ പ്രശാന്ത്, എൻജിനീയർ അഞ്ജിത ,ആർക്കിടെക്ട് ശ്രീകുമാർ, പിഐപി ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം പരിശോധനയിൽ പങ്കെടുത്തു. ചെങ്ങന്നൂർ ഗവ. ഐടിഐക്ക് എതിർവശം, ജലവിഭവ വകുപ്പ് വിട്ടു നൽകിയിട്ടുള്ള, പമ്പ ഇറിഗേഷൻ പ്രോജക്ടിനു കീഴിലുള്ള 70 സെന്റ് ഭൂമിയിലാണ് നാല് നിലകളിലായി, മൂന്നു സ്ക്രീനുകളുള്ള തിയറ്റർ സമുച്ചയം നിർമിക്കുന്നത്.
ഇതിനോടു ചേർന്ന് വ്യാപാര സ്ഥാപനങ്ങൾ, കുട്ടികൾക്ക് വിനോദത്തിനുള്ള സൗകര്യങ്ങൾ, ഫുഡ് കോർട്ട് തുടങ്ങിയവ ഒരുക്കും. തിയറ്ററിനോട് ചേർന്ന് 250 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ഒരുക്കുന്നുണ്ട്.പാർക്കിങ്ങിന് വേണ്ടി പ്രത്യേകം രണ്ടു ഭൂഗർഭനിലകൾ ഉണ്ടായിരിക്കും. തിയറ്റർ കോംപ്ലക്സിൽ അത്യാധുനിക ശബ്ദ ദൃശ്യ സംവിധാനങ്ങളാണ് ഒരുക്കുന്നത്. കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപറേഷനാണ് നിർവഹണച്ചുമതല. നിർമാണത്തിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയതായും വൈകാതെ നിർമാണം ആരംഭിക്കുമെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു.
