മാവേലിക്കര : ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിട സമുച്ചയം നിർമാണം 85% പൂർത്തിയായി. കിഫ്ബി വഴി 132 കോടി രൂപ ചെലവഴിച്ചാണു നിർമാണം നടത്തുന്നത്. 7 നിലകളിലായി മൊത്തം 2.2 ലക്ഷം ചതുരശ്രയടി ആണ് വിസ്തീർണം. അത്യാഹിത വിഭാഗം, സിടി സ്കാൻ, റേഡിയോളജി, ഫാർമസി, മോഡുലർ ഒപി വിഭാഗങ്ങൾ, 90 അടിയന്തിര ചികിത്സ കിടക്കകൾ ഉൾപ്പെടെ 325 പുതിയ കിടക്കകൾ ക്രമീകരിക്കും.
ആദ്യ ഘട്ടത്തിൽ 7 ശസ്ത്രക്രിയ മുറികൾ, ആധുനിക ബ്ലഡ് സെന്റർ, ലാബ്, ‘ലക്ഷ്യ’ (ലേബർ റൂം ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ്) നിലവാരത്തിലുള്ള പ്രസവ മുറികൾ, നവജാത ശിശു പരിചരണ വിഭാഗം തുടങ്ങിയവ പ്രധാന കെട്ടിടത്തിൽ ഉണ്ടാകും. കേന്ദ്രീകൃത ഓക്സിജൻ വിതരണം, കേന്ദ്രീകൃത ശീതീകരണം, ആധുനിക രീതിയിലുള്ള അണുനശീകരണ സംവിധാനം, 2 ജനറേറ്റർ, അഗ്നിശമന സംവിധാനങ്ങൾ, ദ്രവ മാലിന്യ സംസ്കരണം തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പുതിയ കെട്ടിടം പ്രവർത്തനക്ഷമമാകുന്നതോടെ മാവേലിക്കരയിലും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനം ലഭ്യമാകുമെന്നു എം എസ് അരുൺകുമാർ എം എൽ എ പറഞ്ഞു.
