തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ഭരണം ഏറ്റെടുക്കാനൊരുങ്ങുന്ന ബി.ജെ.പി മേയറെയും കൂട്ടരെയും കാത്തിരിക്കുന്ന വെല്ലുവിളികൾ പലതുണ്ട്. മാലിന്യപ്രശ്നമാണ് പ്രധാനം. ഏകീകൃത മാലിന്യസംസ്കരണ പ്ലാന്റിന്റെ അഭാവത്തിൽ മാലിന്യപ്രശ്നത്തിൽ ഒന്നര പതിറ്റാണ്ടായി മുടന്തുകയാണ് കോർപറേഷൻ. ജൈവമാലിന്യങ്ങൾ ഉറവിടത്തിലും അജൈവമാലിന്യങ്ങൾ ഹരിതകർമ്മസേനയ്ക്കുമെന്നതാണ് സംസ്ഥാനസർക്കാരിന്റെ നയം.
അജൈവമാലിന്യങ്ങൾ ഹരിതകർമ്മ സേനവഴി ക്ലീൻകേരള കമ്പനിക്ക് കൈമാറുന്നുണ്ടെങ്കിലും ജൈവമാലിന്യം ഉറവിടത്തിൽ സംസ്കരിക്കുന്നത് ഇനിയും പ്രായോഗികമായിട്ടില്ല. വീടുകളിൽ കിച്ചൺബിന്നുകളും പൊതുയിടങ്ങളിൽ എയ്റോബിക് ബിന്നുകളും സ്ഥാപിച്ച് ഉറവിടമാലിന്യ സംസ്കരണം നടത്തണമെന്ന ലക്ഷ്യവും ഫലം കണ്ടിട്ടില്ല. വിരലിലെണ്ണാവുന്ന വാർഡുകളിൽ മാത്രമാണ് പ്രവർത്തനം നടപ്പാക്കിയത്.
മറ്റിടങ്ങളിലെല്ലാം ഈ ജൈവമാലിന്യം എവിടെ തള്ളുമെന്നതിന് കൃത്യമായ കണക്കില്ല. റോഡരികിലും ജലാശയങ്ങളിലും മാലിന്യങ്ങൾ തള്ളുന്നത് ഇപ്പോഴും തുടരുകയാണ്. കോർപറേഷൻ ജീവനക്കാർ പരിപാലിക്കുന്ന എയ്റോബിക് ബിന്നുകളും കാര്യക്ഷമമല്ല. ഈ സാഹചര്യത്തിലാണ് പുതിയ കോർപറേഷൻ ഭരണസമിതിയുടെ ഇടപെടൽ നിർണായകമാകുന്നത്.
