ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിൽ റസൽപുരം വാർഡിൽ ചാനൽപ്പാലം -റസൽപ്പുരം റോഡിലെ കനാലിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി കനാൽ സാമൂഹ്യവിരുദ്ധരുടെ മാലിന്യകേന്ദ്രമായി മാറിയിരിക്കുകയാണ്. ദുർഗന്ധം കാരണം ഇതുവഴി നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിനാൽ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ കനാലിലേക്ക് മാലിന്യം തള്ളുന്നത് പതിവാണ്. ചാനൽപ്പാലം ജംഗ്ഷൻ മുതൽ സിമന്റ് ഗോഡൗണിന് സമീപം സ്വകാര്യവ്യക്തിയുടെ പുരയിടത്തിലും ഹോട്ടൽ മാലിന്യമുൾപ്പെടെ തള്ളുന്നുണ്ട്. വാർഡ് മെമ്പറോടുൾപ്പെടെ നിരവധിതവണ പരാതി അറിയിച്ചെങ്കിലും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ബാലരാമപുരം പഞ്ചായത്തിൽ നീർത്തടങ്ങൾ സംരക്ഷിക്കുമെന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും പല കുളങ്ങളും കാടും പാഴ്ച്ചെടികളും വളർന്ന് നാശത്തിന്റെ വക്കിലായിരിക്കുകയാണ്. പുതിയ ഭരണസമിതി ഈ മാസം അധികാരത്തിലേറുന്നതോടെ പുതിയ രൂപരേഖ തയ്യാറാക്കി വാർഡിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നാണ് ജനപ്രതിനിധികൾ പറയുന്നത്.
മാലിന്യം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യവും വർദ്ധിച്ചിരിക്കുകയാണ്. സമീപ മാർക്കറ്റുകളിൽ നിന്നും ചാക്കുകളിൽ കെട്ടിയ കോഴി മാംസങ്ങളും പച്ചക്കറി വേസ്റ്രുകളും കനാലിനെ മലീനസമാക്കുകയാണ്.
