വാളയാർ : വാളയാർ എക്‌സ്‌പ്രസ് ചെക്‌പോസ്റ്റിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന എട്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി രണ്ട് യുവാക്കൾ പിടിയിൽ. മുംബയ് സ്വദേശികളായ സംകിത്ത് അജയ് ജയിൻ (28), ഹിദേഷ് ശിവറാം സേലങ്കി (23) എന്നിവരാണ് പിടിയിലായത്.
ഇന്ന് രാവിലെ 9.30ന് വാളയാർ എക്‌സൈസ് ചെക്‌പോസ്റ്റിൽ എക്‌സൈസ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് സംഭവം. കോയമ്പത്തൂരിൽ നിന്ന് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിലെ യാത്രക്കാരായിരുന്നു യുവാക്കൾ. സ്വർണം പിടിച്ചെടുത്ത് സംസ്ഥാന ജിഎസ്‌ടി വകുപ്പിന് കൈമാറുകയും ചെയ്‌തു. പോളിത്തീൻ കവറുകളടക്കം 8.696 കിലോഗ്രാം ഭാരമുണ്ട്. സ്വർണം തൃശൂരിലേക്ക് കൊണ്ടുവന്നതാണെന്നാണ് വിവരം.
വാളയാർ എൻഫോഴ്‌സ്‌മെന്റ് എക്‌സൈസ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്‌ടർ പി രമേഷ്, എക്‌സൈസ് ഇൻസ്‌പെക്‌ടർ എൻ പ്രേമാനന്ദകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ബി ജെ ശ്രീജി, കെ എ മനോഹരൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ കെ എം സജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ, സുബിൻ രാജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
