കര്‍ണാടകയിലെ കാര്‍വാറിലെ തീരപ്രദേശത്ത് ചൈനീസ് ജിപിഎസ് ട്രാക്കർ ഘിപ്പിച്ച കടല്‍ കാക്കയെ കണ്ടെത്തി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാർവാറിലെ രവീന്ദ്രനാഥ ടാഗോർ ബീച്ചില്‍ വെച്ച് കോസ്റ്റല്‍ മറൈൻ പൊലീസ് പരിക്കേറ്റ നിലിയില്‍ കിടന്ന കടല്‍ കാക്കയെ തണ്ടെത്തിയത്.
ഇത് പ്രദേശവാസികള്‍ക്കിടയിലും സുരക്ഷാ ഏജൻസികള്‍ക്കിടയിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
മറൈൻ പൊലീസ് സെല്ലാണ് കടല്‍ക്കാക്കയെ ആദ്യം കണ്ടെത്തിയത്. തുടർന്ന് പക്ഷിയെ വനംവകുപ്പിന് കൈമാറിയതായി പൊലീസ് അറിയിച്ചു.
പരിക്കേറ്റ കടല്‍ക്കാക്കയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ശരീരത്തില്‍ ജിപിഎസ് ട്രാക്കർ ഘടിപ്പിച്ചതായി അധികൃതർ കണ്ടെത്തിയത്.
ചെറിയൊരു സോളാർ പാനലോടു കൂടിയ ഇലക്‌ട്രോണിക് യൂണിറ്റാണ് ഈ ഉപകരണത്തിലുണ്ടായിരുന്നത്. ഇതിനോടൊപ്പം ഒരു ഇ-മെയില്‍ വിലാസവും, പക്ഷിയെ കണ്ടെത്തുന്നവർ ഈ വിലാസത്തില്‍ ബന്ധപ്പെടണം എന്ന സന്ദേശവും അധികൃതർ കണ്ടെത്തി.
‘ചൈനീസ് അക്കാദമി ഓഫ് സയൻസസ്’ എന്ന സ്ഥാപനത്തിന്റേതാണ് ഇ-മെയില്‍ വിലാസമെന്ന് പൊലീസ് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വ്യക്തത തേടുന്നതിനായി അധികൃതർ ഈ ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്.
പക്ഷികളുടെ ദേശാടന രീതികളെക്കുറിച്ച് പഠിക്കാനുള്ള ഏതെങ്കിലും ശാസ്ത്രീയ ഗവേഷണ പദ്ധതിയുടെ ഭാഗമാണോ ഇതെന്ന് ഉള്‍പ്പെടെയുള്ള വിവിധ വശങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ഉത്തര കന്നഡ പൊലീസ് സൂപ്രണ്ട് ദീപൻ എം.എൻ പറഞ്ഞു.
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നാവിക താവളങ്ങളില്‍ ഒന്ന് കാർവാറിലുള്ളതിനാല്‍ അതീവ സുരക്ഷാ പ്രാധാന്യത്തോടെയാണ് ഈ സംഭവത്തെ അധികൃതർ കാണുന്നത്.
