വെഞ്ഞാറമൂട് : യാത്രയ്ക്കിടെ മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചു, ആർക്കും പരുക്കില്ല. രാവിലെ 7.15ന് വാമനപുരം ആശുപത്രി മുക്കിലായിരുന്നു അപകടം. ചെങ്ങന്നൂരിൽനിന്നു തിരുവനന്തപുരത്തേക്കു വന്ന മന്ത്രിയുടെ കാറിന്റെ പിൻഭാഗത്തെ ഇടതുവശത്തെ ചക്രമാണ് ഊരിയത്.
വാമനപുരം കഴിഞ്ഞ് കയറ്റം കയറുമ്പോൾ മുതൽ കാറിന്റെ പിൻഭാഗത്തുനിന്നു ചെറിയ ശബ്ദം കേൾക്കാൻ തുടങ്ങിയെന്നും പരിശോധനയ്ക്കായി കാർ നിർത്താൻ വേഗം കുറച്ചപ്പോൾ ടയർ ഊരി നടപ്പാതയിലേക്കു വീണെന്നും പൊലീസ് പറഞ്ഞു. നിയന്ത്രണംവിട്ട കാർ ഡ്രൈവർക്ക് നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞതിനാൽ അപകടം ഒഴിവായി. കാറിൽ മന്ത്രിയും ഗൺമാനും ഉണ്ടായിരുന്നു.
ഡി.കെ.മുരളി എംഎൽഎ അറിയിച്ചതനുസരിച്ച് മറ്റൊരു കാറിൽ മന്ത്രിയെ വെഞ്ഞാറമൂട് എംഎൽഎ ഓഫിസിൽ എത്തിച്ചു. തുടർന്ന് ഡി.കെ.മുരളി എംഎൽഎയുടെ കാറിൽ മന്ത്രി തിരുവനന്തപുരത്തേക്കു പോയി. വെഞ്ഞാറമൂട് പൊലീസ് എത്തി മന്ത്രിയുടെ വാഹനം സർവീസ് സെന്ററിലേക്കു മാറ്റി. ഔദ്യോഗിക വാഹനത്തിന്റെ ടയർ ഊരിത്തെറിച്ച സംഭവത്തിൽ വാഹനം പാർക്ക് ചെയ്തിരുന്ന ചെങ്ങന്നൂർ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.
രാത്രി റെസ്റ്റ് ഹൗസ് വളപ്പിലാണ് പാർക്ക് ചെയ്തിരുന്നത്. കാറിൽ രാവിലെ ആറിനാണു മന്ത്രി തിരുവനന്തപുരത്തേക്കു പോയത്. ദൃശ്യങ്ങളിൽ അസ്വാഭാവികതയില്ലെന്നും പൊലീസ് പറഞ്ഞു.
