രാഹുൽ ഗാന്ധിക്ക് കീഴിൽ വഞ്ചകരുടെയും ചൂഷകരുടെയും തട്ടിപ്പുകാരുടെയും സംഘമായി മാറിയിരിക്കുകയാണ് കോൺഗ്രസെന്ന് രാജീവ് ചന്ദ്രശേഖർ കുറിച്ചു. പെണ്ണാണ്, പോരാടും തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി പ്രിയങ്ക ഗാന്ധി സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസംഗിക്കും. അതേ സമയം സ്ത്രീകളെ ചൂഷണം ചെയ്യുന്ന രാഹുൽ മാങ്കൂട്ടത്തെപ്പോലുള്ളവർ എംഎൽഎമാരായി തുടരുകയും ചെയ്യുമെന്നും ബിജെപി ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
“എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വേണ്ടി.” വികസിത കേരളമെന്ന ഉറച്ച ലക്ഷ്യവുമായി മുന്നോട്ട് പോവുകയാണ് ബിജെപി കേരള ഘടകം.
അതേ സമയം തെരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ പ്രവർത്തികളോട് പ്രതികരിക്കാനുള്ള കടമയും ഞങ്ങൾക്കുണ്ട്, കാരണം കേരളത്തിൽ യഥാർത്ഥ പ്രതിപക്ഷത്തിൻ്റെ ചുമതല നിറവേറ്റുന്ന ഒരേയൊരു പാർട്ടി ബിജെപി മാത്രമാണ്. ആരായിരുന്നാലും എവിടെയായിരുന്നാലും പ്രശ്നങ്ങളിൽപ്പെടുന്നവരെ സഹായിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണ്. “കൂടെയുണ്ട് ഞങ്ങൾ.”
കോൺഗ്രസ് നേതാവ് വി ഡി സതീശൻ്റെ വാർത്താ സമ്മേളനവും, നിരാശയിൽ നിന്നുടലെടുത്ത അദ്ദേഹത്തിൻ്റെ ആരോപണങ്ങളും ശ്രദ്ധയിൽപ്പെട്ടിരുന്നു. അദ്ദേഹത്തോട് പറയാനുള്ളത് ഇത്ര മാത്രം – നിങ്ങളുടെ എംഎൽഎയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഇത്തരം നാടകങ്ങൾ വിലപ്പോവില്ല. വനിതാ നേതാക്കളടക്കം അവരുടെ പാർട്ടിയിലുള്ളവർ തന്നെ വേട്ടക്കാരനായ ഈ എംഎൽഎ, നിയമസഭാംഗത്വം രാജി വയ്ക്കണമെന്ന നിലപാടുള്ളവരാണ്. എന്നിട്ടും കോൺഗ്രസ് നേതൃത്വം അതിന് തയ്യാറാകാത്തത് എന്ത് കൊണ്ടാണ് ?
രാഹുൽ ഗാന്ധിക്ക് കീഴിൽ വഞ്ചകരുടെയും ചൂഷകരുടെയും തട്ടിപ്പുകാരുടെയും സംഘമായി മാറിയിരിക്കുകയാണ് കോൺഗ്രസ്, ഇക്കാര്യത്തിൽ ആർക്കും ഒരു സംശയവും ഉണ്ടാകാനിടയില്ല.
രാഹുൽ ഗാന്ധി ഭരണഘടനയെക്കുറിച്ച് സംസാരിക്കും. അതേ സമയം ജമാ അത്തെ ഇസ്ലാമിയടക്കമുള്ള ജനാധിപത്യവിരുദ്ധ സംഘടനകളുമായി കോൺഗ്രസ് സഖ്യമുണ്ടാക്കുകയും ചെയ്യും. പെണ്ണാണ്, പോരാടും തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി പ്രിയങ്ക ഗാന്ധി സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസംഗിക്കും. അതേ സമയം സ്ത്രീകളെ ചൂഷണം ചെയ്യുന്ന രാഹുൽ മാങ്കൂട്ടത്തെപ്പോലുള്ളവർ എംഎൽഎമാരായി തുടരുകയും ചെയ്യും.
സ്വന്തം തെറ്റുകൾ പുറത്തുവരുമോ എന്ന ഭയം കൊണ്ടാകാം, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഇത്തരം എംഎൽഎമാരെ സംരക്ഷിക്കാൻ രംഗത്തിറങ്ങുന്നത്.
നുണ, കാപട്യം, പതിറ്റാണ്ടുകളായി ജനങ്ങളോടുള്ള വഞ്ചന – അതാണ് ഇന്നത്തെ കോൺഗ്രസ് പാർട്ടി. കേരള രാഷ്ട്രീയത്തിൽ തട്ടിപ്പുകാർക്ക് ഒരു സ്ഥാനവും ഉണ്ടാകരുത്. മാറാത്തത് ഇനി മാറും.
വനിതാനേതാക്കളടക്കം രാഹുൽ രാജി വയ്ക്കണമെന്ന നിലപാടുള്ളവരായിട്ടും കോൺഗ്രസ് തയ്യാറാകാത്തതെന്തുകൊണ്ട് ? ബിജെപി
