കണ്ണൂർ : ചൊക്ലി ഗ്രാമപഞ്ചായത്തിൽ കാണാതായ യുഡിഎഫ് സ്ഥാനാർഥിയെ ആൺസുഹൃത്തിനൊപ്പം വിട്ടയച്ചതായി പൊലീസ്. മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയതിന് പിന്നാലെയാണ് ആൺസുഹൃത്തിനൊപ്പം വിട്ടയച്ചത്.
ചൊക്ലി ഗ്രാമപഞ്ചായത്തിലുൾപ്പെട്ട വാർഡിലെ മുസ്ലിം ലീഗ് സ്ഥാനാർഥിയെ ആണ് കഴിഞ്ഞ മൂന്ന് ദിവസമായി കാണാതായത്. ഇതേച്ചൊല്ലി രാഷ്ട്രീയ തർക്കവും ഉടലെടുത്തിരുന്നു. ശക്തമായ പോരാട്ടം നടക്കുന്ന വാർഡിലെ വോട്ട് ഭിന്നിപ്പിക്കാൻ സിപിഎം നടത്തുന്ന നാടമെന്നായിരുന്നു യുഡിഎഫ് ആരോപിച്ചത്. സ്ഥാനാർഥിയെ സിപിഎം ഒളിപ്പിച്ചിരിക്കാനാണ് സാധ്യതയെന്നും യുഡിഎഫ് ആരോപിച്ചിരുന്നു. എന്നാൽ, വിഷയത്തിൽ ഇടതുമുന്നണിക്ക് പങ്കില്ലെന്ന് സിപിഎം പ്രതികരിച്ചിരുന്നു.
തുടർന്ന് ഒൻപതാം വാർഡ് മുസ്ലിം ലീഗ് സ്ഥാനാർഥി ടി പി അറുവയെ കാണാതായെന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ ബിജെപി പ്രവർത്തകനായ ആൺസുഹൃത്തിനൊപ്പം ഇവർ ഒളിച്ചോടിയതായി കണ്ടെത്തി. തുടർന്ന് ഇവരെ ബന്ധപ്പെട്ട് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി.
പത്രികാസമർപ്പണം മുതൽ വീടുകയറിയും മറ്റുമുള്ള പ്രചാരണപ്രവർത്തനങ്ങളിൽ സജീവമായിരുന്നു സ്ഥാനാർഥിയായ യുവതി. മൂന്നുദിവം മുമ്പാണ് ഇവരെ കാണാതായത്. ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കോളുകൾ സ്വീകരിക്കുന്നില്ലെന്ന മറുപടിയായിരുന്നു ലഭിച്ചിരുന്നത്.
