‘ഇന്നലെ കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രകടനം നടത്തിയ കാളയെ കളയരുത്. പാര്‍ട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടണം. അടുത്ത ദിവസങ്ങളില്‍ ആവശ്യം വരും. ആ കാളയുമായി രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തേണ്ട സ്ഥിതി പെട്ടെന്നുണ്ടാകും. കാര്യം ഇപ്പോള്‍ പറയുന്നില്ല. ആ കാളയെ ഉപേക്ഷിക്കരുത്. കാത്തിരുന്നോളൂ’
കോഴിക്കോട്: സിപിഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളം ഞെട്ടുന്ന വാര്‍ത്ത ഉടൻ വരുമെന്നും വി ഡി സതീശന്‍ മുന്നറിയിപ്പ് നൽകി.രാഹുൽ ചാപ്പ്റ്റർ ക്ലോസ്. ഇനി ആ വിഷയം ചർച്ച ചെയ്യില്ല. ഈ വിഷയത്തിൽ അധികം കളിക്കണ്ട. പല കാര്യങ്ങളും പുറത്ത് വരും. അതിന് തിരഞ്ഞെടുപ്പ് വരെ കാക്കേണ്ടി വരില്ലെന്നും വി ഡി സതീശൻ കോഴിക്കോട് പറഞ്ഞു.
കന്റോൺമെന്റ് ഹൗസിലെ ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിനെയും അദ്ദേഹം വിമർശിച്ചു. ആ കാളയെ ബിജെപി ഓഫീസിൽ തന്നെ കെട്ടിയിടണം. വൈകാതെ രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസിലേക്ക് ആ കാളയുമായി പോകേണ്ടിവരും. അത് ഞാൻ പോകിപ്പിക്കും. വൈകാതെ പല വെളിപ്പെടുത്തലും പുറത്ത് വരും.
സിപിഎമ്മുകാർ അധികം കളിക്കരുതെന്നും ഞെട്ടിക്കുന്ന വാർത്ത അധികം വൈകാതെ തന്നെ പുറത്തുവരുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ‘ഞാൻ ഭീഷണിപ്പെടുത്തുകയാണെന്ന് നിങ്ങൾ വിചാരിക്കരുത്. ഭീഷണിയല്ലേ എന്ന് ചോദിച്ചാൽ ആണ്. ഈ കാര്യത്തിൽ സിപിഎമ്മുകാർ അധികം കളിക്കരുത്. വരാനുണ്ട്. കേരളം ഞെട്ടിപ്പോകും. വലിയ താമസം ഒന്നും വേണ്ട’- പ്രതിപക്ഷ നേതാവ് പറഞ്ഞു. ഉടൻ തന്നെ സിപിഎമ്മിൽ ഒരു പൊട്ടിത്തെറി ഉണ്ടാകുമെന്ന സൂചനയും പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ നൽകി.