മലയിൻകീഴ് : മാറനല്ലൂർ പൊലീസ് സ്റ്റേഷനിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത്, ക്രമസമാധാനം ഉൾപ്പെടെയുള്ള വിഷയങ്ങളെ ബാധിക്കുന്നു. മാറനല്ലൂർ പഞ്ചായത്ത് പ്രദേശത്തും സ്റ്റേഷൻ അതിർത്തി പ്രദേശത്തുമായി നാല് മാസത്തിനിടെ 75 ലക്ഷം രൂപയുടെ മോഷണം ഉണ്ടായതായി കണക്കുകൾ. മോഷണം തടയുന്നതിനും മോഷ്ടാക്കളെ കണ്ടെത്തുന്നതിനുമായി ആറ് പേരടങ്ങുന്ന പ്രത്യേക സ്ക്വാഡ് രൂപീകരിച്ചെങ്കിലും ഫലമുണ്ടായില്ല.
മോഷണം അപകടം ഉൾപ്പെടെയുള്ള സംഭവങ്ങൾ നടക്കുമ്പോൾ മറ്റ് സ്റ്റേഷനുകളിൽ നിന്ന് പൊലീസുകാരെ എത്തിക്കേണ്ട സ്ഥിതിയാണ്. തുടരെയുളള മോഷണങ്ങളിൽ നാട്ടുകാർ ഭീതിയിലാണ്. അത്യാവശ്യ ഘട്ടങ്ങളിൽ വീട് പൂട്ടി പുറത്തേക്ക് പോകാനാകാത്ത അവസ്ഥയിലാണ് കുടുംബങ്ങൾ.
