നെയ്യാറ്റിൻകര : വാർഷിക ബഡ്ജറ്റിൽ മാലിന്യ സംസ്കരണത്തിനായി കോടികൾ മാറ്റി വയ്ക്കുമ്പോഴും, വാർഡുകളിൽ കുന്നുകൂടുന്ന മാലിന്യം നെയ്യാറ്റിൻകര നഗരസഭയ്ക്ക് കീറാമുട്ടിയാകുന്നു.
നെയ്യാറ്റിൻകര സിവിൽ മിനി സ്റ്റേഷനിലെത്തുന്നവർക്ക് വിശ്രമിക്കാനായി നഗരസഭ പണികഴിപ്പിച്ച വഴിയിടം കെട്ടിടത്തിന് സമീപമുള്ള സ്ഥലമാണ് ഇപ്പോൾ നഗരസഭ മാലിന്യം തള്ളാൻ കണ്ടെത്തിയ സേഫ് കോർണർ. നെയ്യാറ്റിൻകര ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനും ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കെട്ടിടത്തിനും ഇടയ്ക്കുള്ള സ്ഥലമാണ്.സ്കൂൾ അധികൃതർ പരാതിപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ല. മാത്രമല്ല 48ലേറെ സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിൽ പ്രവർത്തിക്കുന്ന സിവിൽ മിനി സ്റ്റേഷൻ അധികൃതരും മാലിന്യം ഇവിടെ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലമില്ലാതായി.
പെൻഷൻകാരുൾപ്പെടെ നിരവധിപ്പേരാണ് വിവിധാവശ്യങ്ങൾക്ക് ഇവിടെയെത്തുന്നത്.ഇവർക്കായാണ് നെയ്യാറ്റിൻകര നഗരസഭ കോടികൾ ചെലവിട്ട് വഴിയിടം എന്ന വിശ്രമകേന്ദ്രം നിർമ്മിച്ചത്.
