തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കേരളം ഒരു പുതുയുഗ പിറവിയിലാണ്. സജീവ ജനപങ്കാളിത്തത്തോടെയാണ് പ്രക്രിയ നടന്നത്. എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചു. അവരുടെ അഭിപ്രായങ്ങളിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങൾ ഉൾക്കൊണ്ടു. പങ്കാളിത്ത അധിഷ്ഠിതമായ പ്രക്രിയയിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഓരോ കുടുംബത്തിനും മൈക്രോ പ്ലാനുകൾ തയ്യാറാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ, മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തട്ടിപ്പാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കണക്കുകളിലെ വൈരുദ്ധ്യം പ്രതിപക്ഷംചോദ്യം ചെയ്തു. സഭാ സമ്മേളനം സർക്കാർ പ്രഹസനമാക്കിയെന്നും സഭയിൽ ചർച്ച ചെയ്യാതെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയതെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. ഇത് പൊള്ളയായ പ്രഖ്യാപനമാണ്. കേരളത്തിൽ ഇപ്പോഴും പട്ടിണിമരണം നടക്കുകയാണ്. തെരഞ്ഞെടുപ്പിന് മുൻപുള്ള പിആർ വർക്കാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സഭ ചേർന്നത് ചട്ടം ലംഘിച്ചെന്നും പ്രതിപക്ഷം വിമർശിച്ചു. സഭാ കവാടത്തിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
റിപ്പോർട്ടർ വില്ലേജ് ന്യൂസ് തിരുവനന്തപുരം.
