സംഭാഷണങ്ങളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നതാണ് സഭയുടെ രീതിയെന്നും അനാവശ്യ ഭീതി പരത്തേണ്ട കാര്യമില്ലെന്നും ഫരീദാബാദ് അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ പറഞ്ഞു.
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കുരിശുമാലയിട്ട് പുറത്തിറങ്ങിയാൽ തിരിച്ചു വരുമെന്ന് ഉറപ്പില്ലെന്ന തലശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയുടെ പരാമർശം ഫരീദാബാദ് അതിരൂപത തള്ളി. ഉത്തരേന്ത്യയിലെവിടെയും ക്രൈസ്‌തവർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമില്ലെന്നും ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെയുണ്ടാകുന്ന ഒറ്റപ്പെട്ട ആക്രമണങ്ങൾ തെറ്റിദ്ധാരണ മൂലമാണെന്നും ഫരീദാബാദ് അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ വ്യക്തമാക്കി.
കത്തോലിക്ക കോൺഗ്രസ് നടത്തുന്ന അവകാശ സംരക്ഷണ യാത്ര കാസർഗോഡ് ഉദ്ഘാടനം ചെയ്യവേയാണ് മാർ ജോസഫ് പാംപ്ലാനി ഉത്തരേന്ത്യയിലെ ക്രൈസ്തവരുടെ നിലവിലെ അവസ്ഥയെപ്പറ്റി ആശങ്ക പ്രകടിപ്പിച്ചത്. വർഷങ്ങളായി പഞ്ചാബിൽ സേവനം ചെയ്യുന്ന തനിക്ക് തിരുവസ്ത്രമണിഞ്ഞും കൊന്ത ധരിച്ചും പുറത്തിറങ്ങി നടക്കുമ്പോൾ ബഹുമാനമാണ് ലഭിക്കുന്നതെന്ന് മാർ ജോസ് പുത്തൻവീട്ടിൽ പറഞ്ഞു. രാജ്യത്ത് ക്രൈസ്തവ വിഭാഗങ്ങളെ ലക്ഷ്യംവച്ച് ആരും പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നല്ല സംഭാഷണങ്ങളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നതാണ് സഭയുടെ രീതിയെന്നും, അനാവശ്യ ഭീതി പരത്തേണ്ട കാര്യമില്ലെന്നും ബിഷപ് അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവർ ഭയന്നു ജീവിക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഫരീദാബാദ് അതിരൂപതയുടെ നിലപാട്.
