അനന്തുവിന്റെ മരണത്തിൽ ആദ്യ ഘട്ടത്തിൽ അസ്വഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തത്.
തിരുവനന്തപുരം : ആർ എസ് എസ് പ്രവർത്തകൻ അനന്ദു അജിയുടെ മരണത്തിൽ എൻ എം എന്നയാളെ പ്രതി ചേർത്ത് പൊലീസ്. അനന്തുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലും ഈ പേര് പരാമർശിച്ചിട്ടുണ്ട്. എന്നാൽ, ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ആർ എസ് എസിന്റെ സജീവ പ്രവർത്തകനായ എൻ എം എന്നയാളെ പ്രതി ചേർത്താണ് തമ്പാനൂർ പൊലീസ് കേസിൽ പ്രേരണ കുറ്റം ചുമത്തിയത്. ആർ എസ് എസ് ക്യാമ്പിൽ വച്ച് ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് അനന്തുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലെ ഉള്ളടക്കം.
അനന്തുവിന്റെ മരണത്തിൽ ആദ്യ ഘട്ടത്തിൽ അസ്വഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തത്. പിന്നീടാണ് അനന്തുവിന്റെ ഷെഡ്യൂൾ ചെയ്ത പോസ്റ്റ് പുറത്തു വന്നത്. പോസ്റ്റിലും എൻ എം എന്നൊരു പേര് മാത്രമാണ് അനന്തു ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ആരാണെന്ന് പൊലീസിനും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള തുടർ നടപടികളിലേക്ക് കടന്നിരിക്കുകയാണെന്നാണ് സൂചന. വിദേശത്താണ് ഇയാളുള്ളതെന്ന സൂചനയുമുണ്ട്.
അനന്തു അജിയുടെ അസ്വാഭാവിക മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആര്‍എസ്എസ് ഇന്നലെ പരാതി നൽകിയിരുന്നു. ആര്‍എസ്എസ് കോട്ടയം വിഭാഗ് കാര്യവാഹ് ആര്‍.സാനു ആണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി നൽകിയത്. അനന്തുവിന്റെ മരണക്കുറിപ്പിൽ ദുരൂഹതയുണ്ടെന്നും ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. അനന്തു ജീവനൊടുക്കിയതും മരണക്കുറിപ്പും ദുരൂഹമാണ്. നിക്ഷ്പക്ഷവും സമഗ്രവുമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ട് വരണമെന്നുമായിരുന്നു പോസ്റ്റിലെ ആവശ്യം.
