രണ്ടര വയസുള്ള പിഞ്ചു കുഞ്ഞിന്റെ മുഖത്ത് കൈവീശിയടിച്ച അങ്കണവാടി ടീച്ചർക്ക് സസ്പെൻഷൻ.
നരുവാമൂട് മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചർ പുഷ്പകലയെയാണ് സസ്പെൻഡ് ചെയ്തത്.
ഇന്നലെ വൈകിട്ട് കുഞ്ഞിനെ കുളിപ്പിക്കുമ്പോഴാണ് മുഖത്ത് അടിയേറ്റ തരത്തിലുള്ള പാടുകള്‍ അമ്മ കണ്ടത്.
മൂന്ന് വിരല്‍പാടുകളാണ് കുഞ്ഞിന്റെ മുഖത്ത് ഉണ്ടായിരുന്നത്.
തുടർന്ന് തൈക്കാട് സർക്കാർ ആശുപത്രിയിൽ കുഞ്ഞിനെ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചു.
ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ടീച്ചർ മർദ്ദിച്ചതായി കണ്ടെത്തിയത്.
രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപികയ്‌ക്കെതിരെ നടപടി എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
മർദ്ദനത്തിൽ കുഞ്ഞിന്റെ കർണപുടത്തിൽ തകരാർ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യമടക്കം പരിശോധിച്ചു വരികയാണ്.
കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രി അധികൃതർ ബാലാവകാശ കമ്മീഷന് പരാതി കൈമാറി.
തമ്പാനൂർ പോലീസിനെയും വിവരം അറിയിച്ചു.
ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ അധ്യാപികയോട് സംഭവം സംബന്ധിച്ച് വിശദീകരണം തേടിയെങ്കിലും അധ്യാപിക അടിച്ചില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ്.
കർശന നടപടിയെടുക്കുമെന്ന് ബാലവകാശ കമ്മീഷണ ചെയർപേഴ്സൺ വ്യക്തമാക്കി.
