ചെങ്കോട്ടയുടെ ചരിത്രപരമായ അടയാളമായിരുന്ന “തിരുവിതാംകൂർ കവാടം’’ ഇനി ഓർമ.
150വർഷം പഴക്കമുള്ള കവാടമാണ് പൊളിച്ചുമാറ്റിയത്.
രാജ്യം സ്വാതന്ത്ര്യം നേടുന്നതിനു മുമ്പ് ചെങ്കോട്ട തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു. അക്കാലത്താണ് മദ്രാസിനും തിരുവിതാംകൂറിനും ഇടയിലുള്ള അതിർത്തിയായി ചെങ്കോട്ടയിൽ കല്ലും ഇഷ്ടികയും ഉപയോഗിച്ച് പ്രവേശന കവാടം നിർമിച്ചത്.
തിരുവിതാംകൂർ രാജ്യം പത്മനാഭ സ്വാമിയുടേതായിരുന്നു എന്നതായിരുന്നു വിശ്വാസം.
തിരുവനന്തപുരം പുണ്യഭൂമിയായി കണക്കാക്കപ്പെട്ടിരുന്നു.
രാജ്യാതിർത്തിയിലെ പ്രവേശന കവാടത്തിൽ രണ്ട് ദ്വാരപാലക പ്രതിമകൾ സ്ഥാപിച്ചിരുന്നത്.
കവാടത്തിനടുത്തുള്ള കിണറ്റിൽ കുളിച്ചതിനുശേഷം മാത്രമേ ഈ നഗരത്തിലേക്ക് പ്രവേശിക്കാവു എന്നായിരുന്നു അന്നത്തെ രീതി.
കേരള സംസ്ഥാനം രൂപീകരിച്ചതോടെ ചെങ്കോട്ട തമിഴ്നാടിന്റെ ഭാഗമായി.
തിരുവിതാംകൂറിന്റെ അടയാളമായിരുന്ന കവാടം നീക്കിയിരുന്നില്ല.
കാലക്രമേണ അലങ്കാര കവാടം ഗതാഗതത്തിനു തടസ്സമായി മാറി.
കവാടം തീരെ ഇടുങ്ങിയതായിരുന്നതിനാൽ വലിയ വാഹനങ്ങൾക്കും ട്രക്കുകൾക്കും തടസ്സമുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് ഹൈവേ വകുപ്പും
പുരാവസ്തു വകുപ്പും ഉൾപ്പെടെയുള്ളവരുടെ പരിശോധനയ്ക്ക് ശേഷമാണ് കവാടം പൊളിച്ചുനീക്കിയത്.
കവാടം പൊളിക്കാനുള്ള നീക്കം ചെങ്കോട്ട നഗരസഭ കൗൺസിൽ യോഗത്തിൽ തർക്കത്തിനിടയാക്കിയിരുന്നു.
കവാടം പൊളിച്ചുനീക്കി പുതിയത് നിർമിക്കണമെന്ന ആവശ്യമായിരുന്നു ഭരണകക്ഷിയായ ഡിഎംകെയുടെ നിലപാട്.
പ്രതിപക്ഷ കൗൺസിലർമാർ ഇതിനെ എതിർത്തു.
150വർഷത്തിലധികം പഴക്കമുള്ള കവാടം നഗരത്തിന്റെ പൈതൃകമാണെന്നും വികസനത്തിന്റെ പേരിൽ ഇത് നശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സിപിഐ എം അഭിപ്രായപ്പെട്ടിരുന്നു.
ദ്വാരപാലക പ്രതിമയ്‌ക്കൊപ്പം 35ലക്ഷം രൂപ ചെലവിൽ ഒരു വലിയ അലങ്കാര കവാടം പഴയ സ്ഥലത്ത് സ്ഥാപിക്കാനാണ് തമിഴ്നാട് സർക്കാറിന്റെ തീരുമാനം.
