
ബന്ധുക്കളും സുഹൃത്തുക്കളും മുൻ തൃശൂർ എം പി ടി എൻ പ്രതാപൻ, തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് അടക്കമുള്ള നേതാക്കളും ചടങ്ങിൽ പങ്കെടുത്തു
കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്ത് വിവാഹിതനായി.
കുന്നംകുളം സ്വദേശിനിയായ തൃഷ്ണയാണ് വധു.
5 വർഷത്തെ പ്രണയത്തിനൊടുവിലാണ് ഗുരുവായൂർ അമ്പലനടയിൽ വച്ച് ഇരുവരും വിവാഹിതരായത്.
ബന്ധുക്കളും സുഹൃത്തുക്കളും മുൻ തൃശൂർ എം പി ടി എൻ പ്രതാപൻ, തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് അടക്കമുള്ള നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് പ്രിയപ്പെട്ട സുജിത്തിനും തൃഷ്ണയ്ക്കും എല്ലാ മംഗളാശംസകളും നേരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആശംസിച്ചു.
ഇന്ന് ആഹ്ലാദത്തിന്‍റെ ദിനം സുജിത്തും തൃഷ്ണയും ഒന്നായ ദിനം എന്ന തലക്കെട്ടോടെ വര്‍ഗീസ് ചൊവ്വന്നൂരും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും വധുവിന്‍റെയും വരന്‍റെയും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
നേരത്തെ സുജിത്തിനെ വീട്ടിലെത്തി സന്ദര്‍ശിച്ച എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സ്വര്‍ണ മോതിരം വിരലിൽ അണിയിച്ചിരുന്നു.
തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് സുജിത്തിന് സ്വര്‍ണമാലയാണ് നല്‍കിയത്.
തന്‍റെ കഴുത്തില്‍ അണിഞ്ഞ മാല ജോസഫ് ഊരി നല്‍കുകയായിരുന്നു.
അതേ സമയം കസ്റ്റഡിയിൽ അതിക്രൂരമായി മർദ്ദിച്ച നാല് പൊലീസുകാർക്കെതിരെയുള്ള ശിക്ഷ സസ്‌പെൻഷനിൽ ഒതുക്കുന്നത് സ്വീകാര്യമല്ലെന്നും പിരിച്ചുവിടണമെന്നും വി എസ് സുജിത്ത് നേരത്തെ ആവശ്യപ്പെട്ടു. സംഭവദിവസം പൊലീസ് ജീപ്പോടിച്ച സുഹൈറെന്ന ഉദ്യോഗസ്ഥനും തന്നെ മർദ്ദിച്ചിരുന്നതായി സുജിത്ത് പറഞ്ഞു.
ഇയാൾക്കെതിരെ ഇതുവരെയായും കേസെടുത്തിട്ടില്ല.
പണം വാഗ്ദാനം ചെയ്തപ്പോള്‍ നിയമവഴിയിൽ കാണാമെന്ന് തിരിച്ചു പറഞ്ഞതോടെ ഉദ്യോഗസ്ഥർ പിന്തിരിയുകയായിരുന്നു.
ഇപ്പോൾ റവന്യൂ വകുപ്പിലാണ് സുഹൈർ ജോലി ചെയ്യുന്നത്. തന്നെ മർദ്ദിച്ച അഞ്ച് പേർക്കെതിരെയും നടപടി വേണമെന്നാണ് സുജിത്തിന്റെ ആവശ്യം.
എസ് ഐ നുഹ്‌മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർക്കെതിരെയാണ് നിലവിൽ നടപടിയെടുത്തിരിക്കുന്നത്.
ഇവർക്കെതിരെ ദുർബല വകുപ്പുകൾ മാത്രമാണ് ചുമത്തിയിരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
മർദന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ഒരു വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം മാത്രമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് സുജിത്തിനെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്.