മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സമൂഹത്തിൽ നടത്തുന്ന ക്രിയാത്മക ഇടപെടലുകളെ എക്കാലത്തും പ്രോത്സാഹിപ്പിച്ചിരുന്ന പ്രിയ സുഹൃത്താണ് നിയുക്ത ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പറഞ്ഞു
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസിന്റെ വാക്കുകൾ. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് ആശംസ അറിയിച്ചത്.
കേരളത്തിലെത്തിയപ്പോൾ സി.പി രാധാകൃഷ്ണന് സഭാ ആസ്ഥാനം സന്ദർശിച്ച ചിത്രവും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പങ്കുവച്ചിട്ടുണ്ട്. സി.പി രാധാകൃഷ്ണൻ സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരെ കൈപിടിച്ച് ഉയർത്തുന്ന പ്രവർത്തികളെ കുറിച്ചും ബസേലിയോസ് മാർത്തോമ്മാ കുറിപ്പിൽ പറയുന്നുണ്ട്.
സഹോദരൻ ജീവകാരുണ്യ പദ്ധതിയുടെ മൂന്നാംവാർഷികത്തിൽ ഗവർണർ ശ്രീ.സി.വി ആനന്ദബോസിനൊപ്പം പങ്കെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും പൂർത്തീകരിക്കപ്പെട്ടില്ല. പിന്നീട് കേരളത്തിലെത്തിയ ഉടൻ സഭാ ആസ്ഥാനം സന്ദർശിക്കാൻ അദ്ദേഹം സമയം കണ്ടെത്തി എന്നത് ആ സ്നേഹബന്ധത്തിന്റെ അടയാളമായി. ഔപചാരികതകൾ മാറ്റിവെച്ച് ഔദ്യോഗികമായി നിശ്ചയിക്കപ്പെട്ടതിലും അരമണിക്കൂറിലധികം ദേവലോകത്ത് ചെലവഴിച്ച ശ്രീ.രാധാകൃഷ്ണൻ സഭയെ കൂടുതൽ അടുത്തറിയുകയായിരുന്നു.
സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരെ കൈപിടിച്ച് ഉയർത്തുകയെന്നത് ജീവിതധർമ്മമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. മഹാരാഷ്ട്രയിൽ വികസനത്തിൽ പിന്നാക്കം നിൽക്കുന്ന ഗ്രാമങ്ങളെ മാതൃകാഗ്രാമങ്ങളാക്കി വികസിപ്പിക്കാനുള്ള പദ്ധതി വിഭാവനം ചെയ്യുന്നതിനെക്കുറിച്ചും ഗവർണറെന്ന നിലയിൽ സൂചിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ പിറന്നാൾ ദിനമായ മെയ് 4 നായിരുന്നു കൂടിക്കാഴ്ച്ച.തുടർന്ന് ലഹരി വിപത്തിനെതിരെ ജൂൺ 14 ന് സഭ സംഘടിപ്പിച്ച ഡ്രക്സിറ്റ് കോൺക്ലേവിൽ മുഖ്യ അതിഥിയായി അദ്ദേഹമെത്തി. ഏവരെയും സൗമത്യയോടെ ചേർത്തുനിർത്തുന്ന ശ്രീ.സി.പി രാധാകൃഷ്ണന് പുതിയ ഉത്തരവാദിത്വവും ഭംഗിയായി നിറവേറ്റാൻ കഴിയട്ടെ.
ഇന്ന് നടന് തെരഞ്ഞെടുപ്പിൽ ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയെയാണ് സി.പി രാധാകൃഷ്ണൻ പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പിൽ ആകെ 767 പാർലമെന്റ് അംഗങ്ങൾ വോട്ട് രേഖപ്പെടുത്തി. ഇതിൽ സി.പി. രാധാകൃഷ്ണന് 452 വോട്ടുകൾ ലഭിച്ചപ്പോൾ, സുദർശൻ റെഡ്ഡിക്ക് 300 വോട്ടുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ.
