എം എസ് എഫ് ജമാഅത്തെ ഇസ്ലാമിക്കും ക്യാമ്പസ് ഫ്രണ്ടിനും വേദിയൊരുക്കുന്നുവെന്നും എസ് എഫ് ഐ നേതാവ് പറഞ്ഞു
എം എസ് എഫ് കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ വർഗീയവാദ സംഘടനയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ്. പട്ടിയെ വെട്ടിപ്പഠിച്ച് നാട്ടിൽ അക്രമം നടത്തുന്ന എസ് ഡി പി ഐക്കാരുടെയും പോപ്പുലർ ഫ്രണ്ട്കാരുടെയും ബാക്കിപത്രമാണ് എംഎസ് എന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മുഹമ്മദ് മുസ്തഫ രക്തസാക്ഷി ദിനത്തിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നും പിഎസ് സഞ്ജീവ്.
മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ സ്വത്വ ബോധമൊന്നുമല്ല കൈകാര്യം ചെയ്യുന്നത്. എംഎസ്എഫ് ജമാഅത്തെ ഇസ്ലാമിക്കും ക്യാമ്പസ് ഫ്രണ്ടിനും വേദിയൊരുക്കുകയാണ്. ഒന്നുമറിയാത്ത ചെറിയ കുട്ടികളുടെ ചെവിയിലേക്ക് എം എസ് എഫ് വർഗീയത ഓതിക്കൊടുക്കുകയാണ്. മത വർഗീയത വാദം മാത്രം കൈമുതലായിട്ടുള്ള സംഘടനയാണ് എം എസ് എഫ്.പി കെ നവാസ് ഒന്നാം നമ്പർ വർഗീയ വാദിയാണ്.ഇത് ഞങ്ങൾ എവിടെയും പറയും അതിന് നവാസിന്റെ ലൈസൻസ് വേണ്ട.തെറ്റായ രാഷ്ട്രീയമാണ് എംഎസ്എഫ് കൈകാര്യം ചെയ്യുന്നത്.
ലീഗ് മാനേജ്‌മെന്റുള്ള കോളജുകളിൽ തിരഞ്ഞെടുപ്പ് പോലും നടത്താതെയും തട്ടിൻപുറത്തെ അറബി കോളേജുകളിലെയും യുയുസിമാരെ ഉപയോഗിച്ചാണ് എംഎസ്എഫ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ വെല്ലുവിളിക്കുന്നത്.മതേതരത്വം നിലനിൽക്കുന്ന ക്യാമ്പസിൽ എത്തുമ്പോൾ എം എസ് എഫ്, യു ഡി എസ് എഫ് ആകും. കെ എസ് യുവിനെ പൂർണമായും എം എസ് എഫ് വിഴുങ്ങി. എം എസ് എഫിനെ എസ് ഡി പി ഐയും ക്യാമ്പസ് ഫ്രണ്ടും വിഴുങ്ങി. അതിന്റെ ഭാഗമായാണ് പി കെ നവാസിനെ പോലുള്ള വർഗീയ വാദികൾ എം എസ് എഫ് നേതൃത്വത്തിൽ വന്നതെന്നും അദ്ദേഹം പറഞ്ഞു.