ഉത്രാടദിനത്തില്‍ ഒരു കോടിയിലധികം വരുമാനം നേടിയ ആറ് ഔട്ട്ലെറ്റുകളില്‍ മൂന്നും കൊല്ലം ജില്ലയിലാണ്
തിരുവനന്തപുരം: ഓണം സീസണിൽ ബിവറേജസ് കോർപ്പറേഷനിൽ റെക്കോർഡ് മദ്യവിൽപന. ഓണക്കാലത്തെ 10 ദിവസങ്ങളിൽ ഷോപ്പുകളിലൂടെയും വെയർഹൗസുകളിലൂടെയുമായി 826 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 50 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഓണക്കാലത്ത് 776 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഈ ഉത്രാടദിനത്തിൽ മാത്രം 137 കോടി രൂപയുടെ വിൽപന നടന്നു. കഴിഞ്ഞ വർഷം ഇത് 126 കോടി രൂപയായിരുന്നു.
ഉത്രാടം നാളിൽ ഒരു കോടിയിലധികം രൂപയുടെ വിൽപന നടന്ന ആറ് ഔട്ട്ലെറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ മൂന്നും കൊല്ലം ജില്ലയിലാണ് കരുനാഗപ്പള്ളി ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപന നടന്നത്, 1.46 കോടി രൂപ. കാവനാട് (ആശ്രാമം) ഔട്ട്‌ലെറ്റിൽ 1.24 കോടി രൂപയുടെയും മലപ്പുറം എടപ്പാൾ കുറ്റിപ്പാല ഔട്ട്‌ലെറ്റിൽ 1.11 കോടി രൂപയുടെയും തൃശ്ശൂർ ചാലക്കുടി ഔട്ട്‌ലെറ്റിൽ 1.07 കോടി രൂപയുടെയും ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിൽ 1.03 കോടി രൂപയുടെയും കൊല്ലം കുണ്ടറയിൽ ഒരു കോടി രൂപയുടെയും മദ്യം വിറ്റഴിച്ചു. തിരുവോണദിനത്തിൽ ബെവ്കോ ഷോപ്പുകൾ പ്രവർത്തിച്ചിരുന്നില്ല.
