ഇദ്ദേഹത്തിന് മറ്റു സാരമായ അസുഖങ്ങൾ കൂടി ഉണ്ടായിരുന്നു എന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് ആണ് മരിച്ചത്. 45 വയസായിരുന്നു. ഇദ്ദേഹത്തിന് മറ്റു സാരമായ അസുഖങ്ങൾ കൂടി ഉണ്ടായിരുന്നു എന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
ഓഗസ്റ്റ് 31 ഞായറാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തിരുന്നു. ഓമശ്ശേരിയിൽ നിന്നുള്ള മൂന്ന് മാസം പ്രായമുള്ള കുഞ്ഞും, കണ്ണമംഗലം സ്വദേശിനിയായ റംല എന്ന 52 വയസ്സുള്ള സ്ത്രീയുമാണ് മരിച്ചത്. ആഗസ്റ്റിൽ റംലയും കുഞ്ഞും ഉൾപ്പെടെ ആകെ മൂന്ന് അമീബിക് മസ്തിഷ്ക ജ്വര മരണങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു മാസം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുഞ്ഞ് 28 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു. വീട്ടിലെ കിണറ്റിലെ വെള്ളത്തിൽ നിന്നാണ് കുഞ്ഞിന് അണുബാധയുണ്ടായതെന്ന് സംശയിക്കുന്നു.
മലപ്പുറം സ്വദേശിയായ റംല, രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ജൂലൈ 8 ന് ചികിത്സ ആരംഭിച്ചു. ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് അവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ വച്ചായിരുന്നു മരണം.
ആഗസ്റ്റ് 14 ന് താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസ്സുകാരി അനയ സനൂപ് മെഡിക്കൽ കോളേജിൽ വച്ച് മരിച്ചിരുന്നു. പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് അനയയെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും അവിടെ വച്ച് മരിച്ചു.
അനയയുടെ വീട്ടിലെ കിണറ്റിലെ വെള്ളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ഉണ്ടാക്കുന്ന ‘തലച്ചോറ് തിന്നുന്ന അമീബ’ എന്നറിയപ്പെടുന്ന നീഗ്ലേരിയ ഫൗളേരിയുടെ സാന്നിധ്യം അന്വേഷണത്തിൽ സ്ഥിരീകരിച്ചു. കിണറ്റിൽ കുളിക്കുന്നതിനിടെ കുട്ടിക്ക് അണുബാധ പിടിപെട്ടതെന്ന് കരുതപ്പെടുന്നു. ഏഴും പതിനൊന്നും വയസ്സുള്ള കുട്ടിയുടെ സഹോദരന്മാരും ഇതേ ജലസ്രോതസ്സ് ഉപയോഗിച്ചിരുന്നു.
