മലയാളി നഴ്സ് രഞ്ജിതയുടെ വീടിന്റെ പണി പൂർത്തീകരിക്കുന്നതിനായി മുന്നിട്ടിറങ്ങി ആത്മാർത്ഥമായി പരിശ്രമിച്ചത് പത്മജ വേണുഗോപാലാണെന്ന് രാജീവ് ചന്ദ്രശേഖർ കുറിച്ചു
അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ പൂർത്തിയാകാത്ത സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. ആ സ്വപ്നം ഇന്ന് പൂവണിഞ്ഞിരിക്കുകയാണ്. ഇന്ന് രഞ്ജിതയുടെ വീടിന്റെ ഗൃഹപ്രവേശനം ബിജെപി നേതാവ് പത്മജ വേണുഗോപാലിന്റെ നേതൃത്വത്തിൽ നടന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
ഇക്കഴിഞ്ഞ ജൂൺ മാസത്തിലെ എയർ ഇന്ത്യ അഹമ്മദാബാദ് വിമാനാപകടത്തിലാണ് രഞ്ജിത മരിച്ചത്. ലണ്ടനിലെ നഴ്സ് ജോലി മതിയാക്കി നാട്ടിൽ തിരികെയെത്തി സർക്കാർ സർവീസിൽ പ്രവേശിക്കാൻ തീരുമാനിച്ചതായിരുന്നു രഞ്ജിത. ഇതിന്റെ നടപടിക്രമത്തിന്റെ ഭാഗമായി ഒപ്പ് രേഖപ്പെടുത്താനായി നാട്ടിലെത്തി മടങ്ങുന്ന വഴിയ്ക്കാണ് അപകടം സംഭവിച്ചത്.
മക്കളോടൊപ്പം കഴിയണമെന്ന് ഏറെ ആഗ്രഹിച്ചാണ് വീട് പണി തുടങ്ങിയത്. വീടുപണി പൂർത്തിയായാൽ നാട്ടിൽ തിരികെ എത്തി സർക്കാർ ജോലിയിൽ വീണ്ടും പ്രവേശിക്കാനായിരുന്നു പദ്ധതി. ഇതിനിടയിലാണ് രഞ്ജിത അപകടത്തിൽപ്പെട്ട് മരിച്ചത്.
