പിടിക്കപ്പെട്ടവർ എസ്എഫ്ഐ പ്രവർത്തകരായിരുന്നതിനാൽ നിർദേശം അനുസരിക്കാൻ ഇൻവിജിലേറ്റർ തയാറായില്ല
തൊടുപുഴ: കോപ്പിയടി പിടിച്ച അധ്യാപകനെതിരെ പീഡന പരാതി നൽകി വിദ്യാർത്ഥിനികൾക്ക് തിരിച്ചടി. വിദ്യാർഥിനികൾ നൽകിയ പീഡനക്കേസിൽ പ്രതിയെ കോടതി വിട്ടയച്ചു. തൊടുപുഴ അഡിഷനൽ സെഷൻസ് ജഡ്ജി ലൈജുമോൾ ഷെരീഫാണു പീഡനക്കേസിൽ പ്രതിയാക്കപ്പെട്ട പ്രഫ. ആനന്ദ് വിശ്വനാഥനെയാണ് കുറ്റവിമുക്തനാക്കിയത്.
2014 ഓഗസ്റ്റ് 27നും സെപ്റ്റംബർ 5നും ഇടയിലാണ് സംഭവം നടന്നത്. മൂന്നാർ ഗവ. കോളേജിലെ വിദ്യാർത്ഥിനികളാണ് അഡിഷനൽ ചീഫ് എക്സാമിനർക്കെതിരെ പരാതി സമർപ്പിച്ചത്. എംഎ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷാ ഹാളിൽ കോപ്പിയടിച്ച 5 വിദ്യാർഥിനികളെ അഡിഷനൽ ചീഫ് എക്സാമിനറും കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയുമായ പ്രഫ. ആനന്ദ് പിടികൂടിയിരുന്നു.
സംഭവം സർവകലാശാലയിലേക്കു റിപ്പോർട്ട് ചെയ്യാനായി ഇൻവിജിലേറ്ററെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ പിടിക്കപ്പെട്ടവർ എസ്എഫ്ഐ പ്രവർത്തകരായിരുന്നതിനാൽ നിർദേശം അനുസരിക്കാൻ ഇൻവിജിലേറ്റർ തയാറായില്ല. തുടർന്ന് 5 വിദ്യാർഥിനികൾ വിദ്യാഭ്യാസ മന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകി. 4 വിദ്യാർഥിനികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ മൂന്നാർ പൊലീസ് 4 കേസുകളെടുത്തു. 2 കേസുകളിൽ അധ്യാപകനെ നേരത്തേ വിട്ടയച്ചിരുന്നു. മറ്റു 2 കേസുകളിൽ 3 വർഷം തടവിനു ശിക്ഷിച്ചു.
അതു ചോദ്യം ചെയ്തു സമർപ്പിച്ച അപ്പീലിലാണു തൊടുപുഴ അഡിഷനൽ സെഷൻസ് കോടതിയുടെ വിധി. പരാതിക്കാരെയും പൊലീസിനെയും കോടതി വിമർശിച്ചു. പീഡനക്കേസിൽ കുടുക്കി പക വീട്ടാനുള്ള ശ്രമത്തിനു പ്രിൻസിപ്പൽ കൂട്ടുനിന്നെന്നും കേസിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും കോടതി നിരീക്ഷിച്ചു.