വാഷിങ്ടൺ : ഇറാനെതിരെ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ആരംഭിച്ച സൈനിക നീക്കത്തിന് അമേരിക്കൻ സെനറ്റിന്‍റെ പിന്തുണ. ഇറാനിലെ വ്യോമാക്രമണം തടയാനും യുദ്ധത്തിന് കോൺഗ്രസിൻ്റെ മുൻകൂർ അനുമതി നിർബന്ധമാക്കാനും ലക്ഷ്യമിട്ട് അവതരിപ്പിക്കപ്പെട്ട ഉഭയകക്ഷി പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി. 47നെതിരെ 53 വോട്ടുകൾക്കാണ് പ്രമേയം തള്ളിയത്. ഇതോടെ ഇറാനിലെ സൈനിക നടപടികളുമായി മുന്നോട്ട് പോകാൻ ട്രംപിന് അനുമതിയും ലഭിച്ചു.
100 അംഗങ്ങളുടെ സെനറ്റില്‍ ഡെമോക്രാറ്റ് അംഗങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. ഇറാനെതിരായ ഏതു സൈനിക നടപടിക്കും മുമ്പ് ട്രംപ് യുഎസ് കോണ്‍ഗ്രസിൻ്റെ അനുമതി തേടണം എന്നായിരുന്നു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നത്.സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 47 പേര്‍ പ്രമേയത്തെ പിന്തുണച്ചുപ്പോൾ. 53 പേര്‍ പ്രമേയത്തെ എതിര്‍ത്ത് ട്രംപിനെ അനുകൂലിക്കുകയായിരുന്നു.
മേഖലയിലെ സമാധാനത്തിന് ഇറാൻ ഭീഷണിയാണെന്നും സൈനിക നടപടി അനിവാര്യമാണെന്നുമുള്ള ട്രംപിന്‍റെ വാദത്തെ സെനറ്റ് അംഗീകരിക്കുകയായിരുന്നു. സൈനിക നടപടികൾ ആരംഭിച്ച് അഞ്ച് ദിവസം പിന്നിട്ടപ്പോഴാണ് സെനറ്റിൽ വിഷയം എത്തിയതും ട്രംപിന് പിന്തുണ ലഭിച്ചതും. ഇതോടെ നിയമനിർമ്മാണ സഭയുടെ പിന്തുണയോടെ ആക്രമണം ശക്തമാക്കാനാണ് വൈറ്റ് ഹൗസിൻ്റെ തീരുമാനം.
അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന ആക്രമണം ആറാംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇറാനിലെ വിവിധ നഗരങ്ങളിൽ നടത്തുന്ന വ്യോമാക്രമണങ്ങളിൽ ആശുപത്രികളും സ്കൂളുകളും പാർപ്പിട മേഖലകളും വ്യാപകമായി തകർക്കപ്പെടുകയാണ്. ശനിയാഴ്ച ആരംഭിച്ച ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 1,045 കടന്നെന്നാണ് റിപ്പോർട്ടുകൾ.
അന്താരാഷ്ട്ര തലത്തിൽ സംഘർഷം വ്യാപിക്കുകയാണ്യ തുർക്കി വ്യോമാതിർത്തിക്കുള്ളിൽ വച്ച് ഇറാനിയൻ ബാലിസ്റ്റിക് മിസൈൽ നാറ്റോ വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടു. സംഘർഷം ആഗോള വിപണിയെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അടച്ചുപൂട്ടിയതോടെ ലോകത്തെ എണ്ണ – വാതക വിതരണം പൂർണ്ണമായും സ്തംഭിച്ചു. ചരക്ക് കപ്പലുകൾ ഈ മേഖല ഒഴിവാക്കി യാത്ര തുടരുകയാണ്.
