തിരുവനന്തപുരം: അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സ്ത്രീയുടെ ജവഹർനഗറിലെ ഭൂമിയും വീടും വ്യാജരേഖകളുണ്ടാക്കി മറിച്ചുവിൽക്കാൻ ഒത്താശചെയ്ത കള്ളിക്കാട് സ്വദേശിയായ സബ് രജിസ്ട്രാർ കെ.എസ്.ലക്ഷ്മിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ഇന്ന് വൈകിട്ട് 5 വരെ പൊലീസ് കസ്റ്റഡി അനുവദിച്ചത്. തട്ടിപ്പിന് കൈക്കൂലിയായി വാങ്ങിയ 10 ലക്ഷം രൂപ കണ്ടെത്തണമെന്ന് കസ്റ്റഡി അപേക്ഷയിൽ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് കോടതിയുടെ ഉത്തരവ്.
കൈക്കൂലിപ്പണം ലക്ഷ്‌മിയുടെ അക്കൗണ്ടിലെത്തിയതായി പൊലീസിന് കണ്ടെത്താനായിട്ടില്ല. ബിനാമി ഇടപാടിലേക്കായി മറ്റാരെയെങ്കിലും ഏൽപിച്ചോ അതോ മറ്റേതെങ്കിലും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ചോ എന്ന കാര്യത്തിലും വ്യക്തത വരുത്താനാണ് പൊലീസിന്റെ നീക്കം. മാത്രമല്ല, സമാനമായി മറ്റ് ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നും ഈ ഇടപാടിൽ ഓഫീസിലെ മറ്റ് ജീവനക്കാർക്ക് ആർക്കെങ്കിലും പങ്കുണ്ടോ എന്നതിലും വ്യക്തതയുണ്ടാക്കാനാകുമെന്നാണ് പൊലീസ് കരുതുന്നത്.
