പതിറ്റാണ്ടുകളായി നിലനിൽക്കുന്ന മദ്യനിരോധന നിയമങ്ങളിൽ വിദേശികൾക്കായി ഇളവുകൾ പ്രഖ്യാപിച്ച് സൗദി അറേബ്യ. മുസ്ലിംകൾ അല്ലാത്ത സമ്പന്നരായ വിദേശികൾക്ക് മാത്രമാണ് ഇപ്പോൾ ഉപാധികളോടെ മദ്യം വാങ്ങാൻ അനുമതി നൽകിയിരിക്കുന്നത്. രാജ്യത്തെ സാമൂഹിക പരിഷ്കരണങ്ങളുടെ ഭാഗമായി രാജ്യാന്തര തലത്തിൽ വലിയ ശ്രദ്ധ നേടുന്നതാണ് പുതിയ നീക്കം.
പ്രീമിയം റെസിഡൻസി വീസക്കാർക്കും ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികൾക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. പ്രതിമാസം 50,000 റിയാൽ അഥവാ 12 ലക്ഷം രൂപയിൽ കൂടുതൽ ശമ്പളമുള്ളവർക്ക് മാത്രമേ മദ്യം വാങ്ങാൻ അനുവാദമുള്ളൂ. നിലവിൽ റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലുള്ള പ്രത്യേക സ്റ്റോറിൽ മാത്രമാണ് ഇതിനായി സൗകര്യം ഒരുക്കിയിട്ടുള്ളത്. മദ്യം വാങ്ങാൻ ആഗ്രഹിക്കുന്നവർ പ്രത്യേക മൊബൈൽ ആപ്പ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഓരോ വ്യക്തിക്കും നിശ്ചിത മാസ ക്വോട്ട ഉണ്ടായിരിക്കുമെന്നും ഇതിൽ കൂടുതൽ വാങ്ങാൻ സാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. സ്റ്റോറിനുള്ളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിനും കർശന നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, വിനോദസഞ്ചാരികൾക്കും സൗദി പൗരന്മാർക്കും മദ്യം വാങ്ങാൻ നിലവിൽ അനുമതിയില്ല. രാജ്യത്തെ മദ്യനിരോധനം പൂർണ്ണമായി നീക്കിയിട്ടില്ലെന്ന് രാജ്യാന്തര ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. വിദേശികൾക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകുക വഴി നിശ്ചിത വിഭാഗത്തെ മാത്രമാണ് പരിഗണിക്കുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും സൗദി ഭരണകൂടം അറിയിച്ചിട്ടുണ്ട്.
