ന്യൂഡൽഹി: സാധാരണഗതിയിൽ വേനൽക്കാലം കടുക്കുന്നതോടെ കണ്ടുവരാറുള്ള എച്ച്3എൻ2 ഇൻഫ്ലുവൻസ കേസുകൾ ഇത്തവണ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്യുന്നതിൽ ആശങ്ക രേഖപ്പെടുത്തി ആരോഗ്യവിദഗ്ധർ.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പനിയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ബാധിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ മലിനീകരണവുമാണ് രോഗവ്യാപനത്തിന് പ്രധാന കാരണമായി ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നത്.
ഇൻഫ്ലുവൻസ എ വൈറസിന്റെ ഉപവിഭാഗമായ എച്ച്3എൻ2 ബാധിക്കുന്നവരിൽ മറ്റ് പനികളെ അപേക്ഷിച്ച് രോഗലക്ഷണങ്ങൾ കൂടുതൽ ദിവസം നീണ്ടുനിൽക്കുന്നു എന്നതാണ് ഈ ഘട്ടത്തിലെ പ്രധാന പ്രത്യേകത.
വിട്ടുമാറാത്ത കഠിനമായ പനി, നിർത്താതെയുള്ള ചുമയും തൊണ്ടവേദനയും, ശരീരവേദനയും കടുത്ത ക്ഷീണവും, ചിലരിൽ ഛർദ്ദിയും വയറിളക്കവും കണ്ടുവരുന്നു എന്നിങ്ങനെയാണ് ലക്ഷണങ്ങൾ.
തിരക്കേറിയ സ്ഥലങ്ങളിൽ പോകുമ്പോൾ മാസ്‌ക് ധരിക്കുന്നത് രോഗാണുക്കൾ പകരുന്നത് തടയാൻ സഹായിക്കും. കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്യുക. നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളവും പോഷകഗുണമുള്ള പാനീയങ്ങളും കുടിക്കുക.
രോഗലക്ഷണങ്ങൾ കണ്ടാൽ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കി വിശ്രമിക്കുക. ഡോക്ടറുടെ നിർദ്ദേശമില്ലാതെ ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
കുട്ടികൾ, പ്രായമായവർ, മറ്റ് ഗുരുതര രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ലക്ഷണങ്ങൾ കണ്ടാലുടൻ കൃത്യമായ ചികിത്സ തേടണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.
