കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ നാലുവർഷത്തിനിടെ ഹരിതകർമ്മസേന മുഖേന പണം നൽകി ക്ലീൻ കേരള കമ്പനി ശേഖരിച്ചത് 10.68 ലക്ഷം കിലോ ഇ-മാലിന്യം. 2023-24ലാണ് ഏറ്റവും കൂടുതൽ 2.47 ലക്ഷം കിലോഗ്രാം. 2025 മുതൽ വീടുകളിൽ നിന്ന് അപകടകരമല്ലാത്ത ഇലക്ട്രോണിക്,ഇലക്ട്രിക്കൽ ഗണത്തിൽപ്പെടുന്ന 44 ഇനങ്ങൾ വിലനൽകി ഹരിതകർമ്മ സേന സ്വീകരിക്കുന്നത്.
2016ൽ ക്ലീൻ കേരള സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ സ്ഥാപനങ്ങളിൽ നിന്ന് ഇവ ശേരിച്ചിരുന്നു. ഇത് വിജയമായതോടെ കോർപ്പറേഷൻ,മുനിസിപ്പാലിറ്റി പരിധിയിലെ വീടുകൾ,സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കും പിന്നീട് പഞ്ചായത്ത് തലത്തിലേക്കും കഴിഞ്ഞ വർഷം വ്യാപിപ്പിച്ചു. ഇ-മാലിന്യ ശേഖരണത്തിനായി ഹരിതകർമ്മസേനാംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകി. റീ സൈക്ലിംഗ് യോഗ്യമായവയ്ക്കാണ് പണം നൽകുക. തദ്ദേശ സ്വയംഭരണവകുപ്പ്,ക്ലീൻകേരള,ശുചിത്വമിഷൻ,കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
