ഇടുക്കി: സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ഇടുക്കി ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഈ മാസം മുതൽ പരിശോധന. ഫെബ്രുവരി 14 മുതൽ ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് നിർദേശം നൽകി.
മാർച്ച് 31ന് മുൻപ് പരിശോധന പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചുപൂട്ടുമെന്ന് കളക്ടർ അറിയിച്ചു. ആനച്ചാൽ സ്കൈ ഡൈനിങ്ങിൽ സഞ്ചാരികൾ മണിക്കൂറുകളോളം കുടുങ്ങിയതിനെ തുടർന്നാണ് ജില്ലയിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പരിശോധന കർശനമാക്കാൻ തീരുമാനിച്ചത്.
ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളെ സംബന്ധിച്ച വിവരം പഞ്ചായത്ത് ജോയിൻ്റ് ഡയറക്ടർ കൈമാറി. ഇതിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്നയിടങ്ങളിലായിരിക്കും ആദ്യം പരിശോധന നടത്തുക. വിവിധ വകുപ്പുകളിൽ നിന്നുളള ഉദ്യോഗസ്ഥരുടെ സംഘം രൂപീകരിച്ചാകും കർശന പരിശോധന നടത്തുക.
പുതിയതരം സാഹസിക വിനോദങ്ങൾക്കുള്ള മാനദണ്ഡം തയ്യാറാക്കൽ നടപടി വേഗത്തിലാക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുമെന്ന് കളക്ടർ ദിനേശൻ ചെറുവാട്ട് അറിയിച്ചു.
കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
